പെരിന്തൽമണ്ണ: മങ്കട പഞ്ചായത്തിലെ വെള്ളില പോസ്റ്റ് ഓഫീസിൽ തപാലുരുപ്പടികൾ ഉടമസ്ഥർക്ക് എത്തിച്ചു കൊടുക്കാതെ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ആറുമാസം. വിതരണം ചെയ്യാൻ ആളില്ലാത്തതാണ് കാരണം. മുൻപ് സമാന പ്രതിസന്ധി ഉണ്ടായപ്പോൾ വിതരണത്തിനായി രണ്ട് പോസ്റ്റുമാൻമാരെ നിയമിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് മറുപടി ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ ഇതുവരെയും തീരുമാനം ഉണ്ടായില്ല. മങ്കട പഞ്ചായത്തിലെ 1, 2, 3, 17, 18 വാർഡുകളും പതിനാറാം വാർഡിന്റെ കുറച്ചു ഭാഗവും അടങ്ങിയതാണ് വെള്ളില പോസ്റ്റ് ഓഫീസ് . അയ്യായിരത്തിലധികം പേർ പോസ്റ്റ് ഓഫീസ് പരിധിയിലുണ്ട്.
തപാൽ വകുപ്പ് നിയമിച്ചയാൾക്ക് വിതരണം പ്രയാസമായതിനെ തുടർന്ന് ഒരു
നാട്ടുകാരനെ കൂടി വിതരണത്തിന് നിയോഗിച്ചിരുന്നു. പിന്നീടിത് അസിസ്റ്റന്റ് സൂപ്രണ്ട് വിലക്കി. ഇതോടെ മൂന്നുവർഷം മുമ്പ് ജീവനക്കാരൻ രാജിവച്ചു. തുടർന്ന് സഹായി തന്നെ തപാൽ ഉരുപ്പടികൾ വിതരണം ചെയ്തെങ്കിലും വേതനം കുറച്ചതോടെ ഇയാളും ജോലി ഉപേക്ഷിച്ചു.
ഒരു വർഷത്തോളമായി പോസ്റ്റ് ഓഫീസിൽ രജിസ്റ്റേഡ് പോസ്റ്റ് അടക്കമുള്ള തപാലുരുപ്പടികളുടെ വിതരണം പ്രതിസന്ധിയിലായിട്ട്. പലരും ജോലിക്കായി വന്നെങ്കിലും ജോലിഭാരവും വേതനക്കുറവും കാരണം ഉപേക്ഷിക്കുകയാണ്. ജോലി ചെയ്യുന്ന ദിവസമനുസരിച്ച് മാസം 9,000 മുതൽ 11,000 വരെയാണ് വേതനം. കഴിഞ്ഞ ആറ് മാസമായി പ്രതിസന്ധി രൂക്ഷമാണ്. വെള്ളില തപാൽ ഏരിയ വിഭജിച്ച്
തൊട്ടടുത്ത കടന്നമണ്ണയുമായി ചേർക്കുകയോ അല്ലെങ്കിൽ
രണ്ടു പോസ്റ്റ്മാൻമാരെ നിയമിച്ച് തപാൽ വിതരണം സുഗമമാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |