പരപ്പനങ്ങാടി: കെ. റെയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി നെടുവ വില്ലേജിൽ പരപ്പനങ്ങാടി മുനിസിപ്പൽ അതിർത്തിയിൽ കല്ലിടാൻ വന്ന അധികൃതരെ തടയാൻ ശ്രമിച്ച സമരസമിതി പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിനിടെ സമരസമിതി പ്രവർത്തകനായ ചാന്തുവീട്ടിൽ മജീദ് കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാതെ അൽപനേരം റോഡിൽ തന്നെ കിടക്കേണ്ടിവന്നു. നിരവധി പൊലീസ് വാഹനങ്ങൾ സ്ഥലത്തുണ്ടായിട്ടും കുഴഞ്ഞുവീണയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ലെന്നാരോപിച്ച് പൊലീസിനെതിരെ ജനങ്ങൾ പ്രതിഷേധിക്കാൻ ഇടയായി. മനുഷ്യത്വ രഹിതമായ പെരുമാറ്റമാണ് പൊലീസ് കൈക്കൊണ്ടതെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു.
പ്രതിഷേധ സമരത്തിന് മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ, വൈസ് ചെയർപേഴ്സൺ ഷഹർബാനു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഷാഹുൽ ഹമീദ്, കൗൺസിലർമാരായ സി. ജയദേവൻ, സുമിറാണി, പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി മുസ്തഫ, ബേബി അച്യുതൻ, ഫൗസിയ, സമരസമിതി ജില്ലാ ചെയർമാൻ അബൂബക്കർ ചെങ്ങാട്ട്, കൺവീനർ പി.കെ പ്രഭാഷ്, ഡോ. എസ് അലീന, കോൺഗ്രസ് നേതാക്കളായ സി. ബാലഗോപാലൻ, കെ. അബ്ദുൽഗഫൂർ, അബ്ദുൾ റഷീദ്, മുസ്ലിം ലീഗ് നേതാക്കളായ കുഞ്ഞിമരക്കാർ, സി. അബ്ദുറഹിമാൻകുട്ടി എന്നിവർ നേതൃത്വം നൽകി.
സർവ സന്നാഹങ്ങളുമായി പൊലീസ്
രാവിലെ 8ന് മുമ്പുതന്നെ സർവ സന്നാഹങ്ങളുമായി പൊലീസ് അതിർത്തി പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. സ്ഥലത്തേക്കുള്ള എല്ലാ വഴികളും പൊലീസ് നേരത്തെ തന്നെ ബാരിക്കേഡ് വച്ച് തടഞ്ഞു. ഒരാളെയും പൊലീസ് പ്രദേശത്തേക്ക് അടുപ്പിച്ചിരുന്നില്ല. മുൻകരുതൽ നടപടി എന്ന നിലക്ക് നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.10 മണിയായപ്പോഴേക്കും അതിർത്തി പ്രദേശത്ത് നേരത്തെ അടയാളപ്പെടുത്തിയ സ്ഥലത്ത് കെ. റെയിൽ അധികൃതർ കല്ലിടുകയും ചെയ്തു.
കുഴഞ്ഞുവീണ് സമരസമിതി പ്രവർത്തകൻ
ചെട്ടിപ്പടി സാമൂഹികാരോഗ്യ കേന്ദ്രത്തിനു കിഴക്കുവശത്തായി കല്ലിടൽ തടയാനെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടയുകയും തുടർന്ന് സംഘർഷമുണ്ടാവുകയും ചെയ്തു. സ്ത്രീകൾ അടക്കം നൂറോളം പേരാണ് പ്രതിഷേധത്തിന് എത്തിയത്. സമരത്തിന്റെ മുൻ നിരയിൽ പെട്ട ഡോ. അലീന, രമ്യ ലാലു തുടങ്ങിയവരെ പൊലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടയിലാണ് ചാന്തുവീട്ടിൽ മജീദിനു ദേഹാസ്വാസ്ഥ്യമുണ്ടാവുകയും കുഴഞ്ഞു വീഴുകയും ചെയ്തത്. ഇദ്ദേഹം ഹൃദ്രോഗി ആണെന്ന് ജനങ്ങൾ വിളിച്ചു പറഞ്ഞിട്ടും പൊലീസ് മനുഷ്യത്വ രഹിതമായാണ് പെരുമാറിയതെന്ന് മുനിസിപ്പൽ പ്രതിപക്ഷ കൗൺസിലർമാർ പരാതിപ്പെട്ടു.
പ്രതിഷേധത്തിനിടെ കല്ലിടൽ പൂർത്തിയാക്കി കെ. റെയിൽ അധികൃതർ
പരപ്പനങ്ങാടി: സർവ സന്നാഹങ്ങളുമായി എത്തിയ പൊലീസ് അധികൃതരുടെ സംരക്ഷണത്തിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ പൂർത്തിയാക്കി കെ. റെയിൽ അധികൃതർ. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ നെടുവ വില്ലേജിലാണ് സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ പൂർത്തിയായത്.
സ്ത്രീകൾ അടക്കമുള്ളവരുടെ വലിയ പ്രതിഷേധം കാരണം കഴിഞ്ഞ മൂന്നു ദിവസമായി കല്ലിടൽ പൂർത്തിയാക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ തിരിച്ചുപോവുകയായിരുന്നു .എന്നാൽ ഇന്നലെ രാവിലെയോടെത്തന്നെ അഡിഷണൽ എസ്.പി എ. ഷാഹുൽഹമീദ്, താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസ്, എസ്.ഐ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ കല്ലിടൽ പൂർത്തിയാക്കാൻ കഴിഞ്ഞു. ഇതിനിടയിലാണ് ചെട്ടിപ്പടി ശാന്തി റോഡിൽ പ്രതിഷേധിച്ച സമരക്കാരെ ബലം പ്രയോഗിച്ചു മാറ്റിയതും അച്ഛനും മകളും അടക്കം രണ്ടുപേർ കുഴഞ്ഞു വീഴുകയും ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |