പൊന്നാനി: കെ. റെയിലിനെതിരെ സമരം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സി.പി.എം ജനങ്ങളിലേക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട് കല്ലിടലിനും സർവെയ്ക്കുമെതിരെ വിവിധയിടങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ സംശയം ദൂരീകരിക്കുകയെന്ന ലക്ഷ്യത്തോടെ സംവാദ പരിപാടികളുമായി രംഗത്തിറങ്ങാൻ സി.പി.എം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സി.പി.എം പൊന്നാനി ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന കെ- റയിൽ വിവാദം നവകേരള വിവാദം സംവാദം സംശയങ്ങൾ എന്ന പരിപാടി തിങ്കളാഴ്ച്ച വൈകീട്ട് നാലിന് എ.വി ഹൈസ്‌കൂളിൽ നടക്കും. മുൻ ധനമന്ത്രി തോമസ് ഐസക്ക്, മുൻ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഡോ. പ്രേംകുമാർ എന്നിവർ പങ്കെടുക്കും.
കെ. റെയിലിനെതിരെ യു.ഡി.എഫ് പ്രചരണം ശക്തമാക്കിയ സാഹചര്യത്തിൽ രാഷ്ട്രീയമായ പ്രതിരോധം കൂടി ലക്ഷ്യമിട്ടാണ് സി. പി.എം വിശദീകരണ പരിപാടികളുമായി രംഗത്തിറങ്ങുന്നത്. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്കു പിന്നിൽ യു.ഡി.എഫിന്റെ രാഷ്ട്രീയമായ പെടൽ ഉണ്ടെന്നാണ് സി.പി.എം വിലയിരുത്തൽ. ഒരേ സമയം പദ്ധതിയെ സംബന്ധിച്ച തെറ്റിദ്ധാരണ നീക്കലും യു.ഡി.എഫ് പ്രതിഷേധത്തിനെതിരായ പ്രതിരോധവുമാണ് ലക്ഷ്യമിടുന്നത്. പാർട്ടി പ്രവർത്തകരിൽ തെറ്റിദ്ധാരണ നീക്കി കൃത്യമായ അവബോധം സാധ്യമാക്കലും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |