പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമ പഞ്ചായത്തിലെ പാട്ടക്കരിമ്പിൽ പുലി ഭീതിയോടൊപ്പം കാട്ടാന ശല്യവും രൂക്ഷം. കഴിഞ്ഞ ദിവസം എത്തിയ ഒറ്റയാൻ പ്രദേശത്ത് വ്യാപകമായി നാശം വിതച്ചു. കാലിന് മുറിവ് പറ്റിയ ഒറ്റയാനാണ് പാട്ടക്കരിമ്പ് ആദിവാസി കോളനിയിലും പരസര പ്രദേശങ്ങളിലുമെത്തി നാശം വിതക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എത്തിയ കൊമ്പൻ മൂന്നോളം തെങ്ങുകൾ തള്ളിയിടുകയും വീടുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. പാട്ടക്കരിമ്പ് കോളനിയിലെ നാഗന്റെ വീടിനാണ് ആന ആക്രമണത്തിൽ കേടുപാട് പറ്റിയത്. രാത്രി വീട്ടുമുറ്റത്ത് നിന്ന് ശബ്ദം കേട്ട ഉണർന്ന നാഗന്റെ കുടുംബം ടോർച്ചടിച്ച് നോക്കിയതോടെ ആന വിരണ്ട് വീടിന് നേരെ വരുകയാണുണ്ടായതെന്ന് നാഗൻ പറഞ്ഞു. വീടിന്റ കഴുക്കോൽ ഇളകി മാറുകയും ഓടുകൾ പൊട്ടുകയും ചെയ്തിട്ടുണ്ട്. കൂടാതെ കോളനിയിലെ സുരേഷ് ബാബുവിന്റെ വീട്ട് മുറ്റത്തെ തെങ്ങ് മറിച്ചിടുകയും ചെയ്തു. പാട്ടക്കരിമ്പ് പ്രദേശത്ത് വ്യാപകമായി ഓടി നടന്ന കൊമ്പൻ മിക്ക വീടുകളുടേയും മുറ്റത്ത് ഏറെ നേരെ തമ്പടിക്കുകയും വീട്ടുകാർക്ക് നേരെ ആക്രമണ സ്വഭാവം കാണിക്കുന്നതായും വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ പറഞ്ഞു. കാലിന് മുറിവ് പറ്റിയ ആന വീട്ടുമുറ്റത്ത് എത്തിയാൽ ഉടൻ ദുർഗന്ധം വമിക്കുന്നതായും ആഴ്ചകളായി പ്രദേശത്ത് നിന്ന് വിട്ടുപോവാത്ത ആനയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാനുള്ളതെന്നും വീട്ടമ്മമാർ പറയുന്നു. പാട്ടക്കരിമ്പിലെ സിങ്കാരത്ത് മൊയ്തീൻ കുട്ടിയുടെ തെങ്ങ് നശിപ്പിക്കുകയും നീലിയൻങ്ങോടൻ റംലയുടെ വീട്ടുമുറ്റത്ത് ആന ഏറെ നേരം തമ്പടിക്കുകയും പ്ലാവിൽ നിന്ന് ചക്ക പറിച്ച് തിന്നുകയും ചെയ്തു.
പാട്ടക്കരിമ്പ് കോളനിയിൽ പുലി ഭീതി
പുലി ഭീതിയിൽ കഴിയുന്ന പാട്ടക്കരിമ്പ് കോളനിയിൽ പുലി കെണി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കെണിയിൽ കയറാതെ പുലി മറ്റു ഭാഗങ്ങളിൽ എത്തുകയാണ്. അതിനാൽ പുലിക്കെണി താഴെ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
കാലിന് സാരമായി പരിക്ക് പറ്റിയതിനാലാണ് ജനവാസ മേഖലയിൽ നിന്ന് ആന വിട്ട് മാറാത്തത്. ആനയെ മയക്ക് വെടി വച്ച് കാലിന് ചികിത്സ നൽകി കാട് കയറ്റണം
- എം.ടി.നാസർ ബാനു, വാർഡ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |