മലപ്പുറം: വിവരാവകാശ അപേക്ഷകളിൽ കൃത്യമായ വിവരങ്ങൾ നൽകാതെ ചുറ്റിച്ച ഉദ്യോഗസ്ഥരെ നിയമം പഠിപ്പിച്ചും മുന്നറിയിപ്പേകിയും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൾ ഹക്കിം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മിഷന്റെ തെളിവെടുപ്പിനിടെ, ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ല എന്നെഴുതുന്നതും അപേക്ഷരെ അനാവശ്യമായി ചുറ്റിക്കുന്നതും ബോദ്ധ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ വിവരാവകാശ കമ്മിഷണറുടെ ചൂടറിഞ്ഞത്.
13 അപേക്ഷകളാണ് വിവരാവകാശ കമ്മിഷന്റെ തെളിവെടുപ്പിലെത്തിയത്. ഇതിൽ മൂന്ന് അപേക്ഷകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹാജരായില്ല. നിസാരകാര്യങ്ങൾക്ക് കമ്മിഷന്റെ മുമ്പിൽ ഹാജരാകാതിരുന്ന കൊണ്ടോട്ടി നഗരസഭ എസ്.പി.ഐ.ഒ, കുറ്റിപ്പുറം ബ്ലോക്ക് എസ്.പി.ഐ.ഒ എന്നിവർക്കും മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയവർക്കും കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകും. തെളിവെടുപ്പിൽ നിന്ന് വിട്ടുനിന്ന ഈ ഉദ്യോഗസ്ഥരോടും കുറുവ ഗ്രാമപഞ്ചായത്ത് ഓഫീസിലെ എസ്.പി.ഐ.ഒ, മുൻ എസ്.പി.ഐ.ഒ എന്നിവരോടും ജനുവരി 11ന് ബന്ധപ്പെട്ട രേഖകളുമായി തിരുവനന്തപുരത്തെ കമ്മിഷന്റെ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനും വിവരാവകാശ കമ്മിഷണർ നിർദ്ദേശിച്ചു.
വേണം ആ വിവരങ്ങളും
ജില്ലയിലെ മിക്ക സർക്കാർ ഓഫീസുകളും വിവരാവകാശ പ്രകാരമുള്ള അപേക്ഷകളിൽ മറുപടി നൽകുമ്പോൾ മറുപടി നൽകുന്ന ഉദ്യോഗസ്ഥന്റെ പേരും മറ്റു വിവരങ്ങളും നൽകാത്തത് കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൾ ഹക്കിം പറഞ്ഞു. വിവരാവകാശ അപേക്ഷയിൽ മറുപടി നൽകിയ ഉദ്യോഗസ്ഥന്റെ പേര് അറിയാനായി സമർപ്പിച്ച മറ്റൊരു വിവരാവകാശ അപേക്ഷ ഇന്നലെ നടന്ന തെളിവെടുപ്പിൽ കമ്മിഷന്റെ മുന്നിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേര്, തസ്തിക, ഓഫീസിന്റെ മേൽവിലാസം, ഉദ്യോഗസ്ഥന്റെ ഫോൺനമ്പർ, അപ്പലേറ്റ് അതോറിറ്റിയുടെ പേര് എന്നിവ നിർബന്ധമായും ഉണ്ടാകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ വ്യക്തമാക്കി.
30 ദിവസം കാത്തുനിൽക്കേണ്ട
വിവരാവകാശ അപേക്ഷകൾ ജനപക്ഷത്ത് നിന്ന് കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാവണം. സർക്കാരും സർക്കാർ ഓഫീസുകളും എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ പൗരന്മാർക്ക് അവകാശമുണ്ട്. അതേസമയം ഉദ്യോഗസ്ഥരോടുള്ള വ്യക്തിവിരോധം തീർക്കാനും ശത്രുസംഹാരത്തിനുമുള്ള മാർഗ്ഗമായി വിവരാവകാശ നിയമത്തെ പൊതുജനം കാണരുത്.
വിവരാവകാശ കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |