മലപ്പുറം: ബഫർ സോണിൽ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച ഭൂപടം സംബന്ധിച്ച് ജനങ്ങൾക്കുള്ള പരാതി സമർപ്പിക്കാൻ മൂന്ന് ദിവസം മാത്രം അവശേഷിക്കേ ജില്ലയിൽ ലഭിച്ചത് ഏഴ് പരാതികൾ. ഈ മാസം ഏഴിന് സമയപരിധി അവസാനിക്കും. സർവേ നമ്പർ ഉൾപ്പെടുത്തി വനം വകുപ്പ് പ്രസിദ്ധീകരിച്ച മാപ്പിലെ അവ്യക്തതയാണ് പരാതികൾ വൈകാൻ കാരണം. ഒരു പഞ്ചായത്തിൽ ഉൾപ്പെട്ട സർവേ നമ്പറുകൾ ഒന്നിച്ചാണ് നൽകിയിട്ടുള്ളത്. ഏതെല്ലാം വാർഡുകളിൽ ഉൾപ്പെട്ട സർവേ നമ്പറുകളാണ് ഇതെന്ന് കണ്ടെത്താൻ വേണ്ടി വാർഡുകളിലെ ഹെൽപ്പ് ഡെസ്‌ക്കുകളിലേക്ക് കൈമാറിയിട്ടുണ്ട്. ഇത് കണ്ടെത്തുന്നതോടെ പരാതികൾ കൂടിയേക്കും.
എല്ലാ പഞ്ചായത്തുകളിലും ഹെൽപ്പ് ഡെസ്‌ക്കുകൾ തുടങ്ങിയിട്ടുണ്ട്. സ്ഥല പരിശോധന പൂർത്തിയാക്കി ആക്ഷേപങ്ങൾ സമർപ്പിക്കാൻ അവസരം നൽകും. അതത് തദ്ദേശ സ്ഥാപനത്തിലെ സർവകക്ഷി സമിതി മാപ്പ് പരിശോധിച്ച ശേഷം അവരുടെ നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും വനംവകുപ്പ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.
കാളികാവ്, കരുളായി, കരുവാരക്കുണ്ട്, ചോക്കാട്, അമരമ്പലം പഞ്ചായത്തുകളാണ് ജില്ലയിൽ ബഫർസോണിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ചോക്കാട്, കരുവാരക്കുണ്ട്, കാളികാവ് പഞ്ചായത്തുകളിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ട്. കാളികാവ് - അഞ്ച്, കരുവാരക്കുണ്ട് - രണ്ട് പരാതികളുമാണ് ലഭിച്ചത്. കാളികാവിലെ അഞ്ച് പരാതികളും ഇന്നലെ ലഭിച്ചതാണ്. 12 വാർഡുകൾ ഉൾപ്പെട്ട കരുവാരക്കുണ്ടിൽ നിന്ന് രണ്ട് പരാതികളാണ് ലഭിച്ചത്. ബഫർ സോൺ ഏറ്റവുമധികം ബാധിക്കുന്ന പഞ്ചായത്താണിത്. വില്ലേജ് അധികൃതരുടെ സഹായത്തോടെ സർവേ നമ്പർ ഉൾപ്പെട്ട ലിസ്റ്റ് വാർഡ് തലത്തിലേക്ക് കൈമാറിയുള്ള പരിശോധന പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. സർവേ നമ്പറുമായി ബന്ധപ്പെട്ട അവ്യക്തതയാണ് പരാതികൾ കുറയാൻ കാരണം. പരാതി ലഭിക്കുന്നതോടെ ഫീൽഡ് പരിശോധന നടത്തുമെന്നും സെക്രട്ടറി പറഞ്ഞു.
കരുളായി ഗ്രാമപഞ്ചായത്തിലെ 3,5,7 വാർഡുകൾ ബഫർസോൺ മാപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വില്ലേജ് അധികൃതരുടെ സഹായത്തോടെ നടത്തിയ സർവേ നമ്പർ പരിശോധയിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തിയതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോട്ടാശ്ശേരി സുരേഷ് പറഞ്ഞു. നെടുങ്കയം ചങ്ങരംകോടിൽ കാടിന് സമീപം സ്വകാര്യവ്യക്തികളുടെ 20 ഹെക്ടർ സ്ഥലം ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെ ജനവാസമില്ല.
ചോക്കാട് ഗ്രാമപഞ്ചായത്തിൽ ആറ്, ഏഴ് വാർഡുകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ട്. പരാതികൾ ലഭിച്ചിട്ടില്ല. വാർഡുകളിലെ സർവേ നമ്പർ പരിശോധന പുരോഗമിക്കുകയാണ്. അമരമ്പലം ഗ്രാമപഞ്ചായത്തിലെ ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |