കുറ്റിപ്പുറം: ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി ബോർഡിന് കുടിശ്ശികയായി കിട്ടാനുള്ളത് 39 കോടി രൂപ. മഞ്ചേരി, തിരൂർ, നിലമ്പൂർ സർക്കിളുകൾക്ക് കീഴിലെ കുടിശ്ശികയുടെ കണക്കാണിത്. ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത് മഞ്ചേരി സർക്കിളിലാണ്. 20.75 കോടി രൂപ. തിരൂർ സർക്കിളിൽ 12.60 കോടിയും നിലമ്പൂർ സർക്കിളിൽ 5.52 കോടി രൂപയും കുടിശികയായി കിട്ടാനുണ്ട്. കുടിശ്ശിക പിരിച്ചെടുക്കാൻ കെ.എസ്.ഇ.ബി ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. കുടിശ്ശിക നൽകാനുള്ള സർക്കാർ വകുപ്പുകളിൽ മുന്നിലുള്ളത് വാട്ടർ അതോറിറ്റിയാണ്. 18.48 കോടി രൂപ നൽകാനുണ്ട്. മഞ്ചേരി സർക്കിളിൽ 13.94 കോടിയും തിരൂരിൽ എട്ട് കോടിയും നിലമ്പൂരിൽ 4.54 കോടി രൂപയും വാട്ടർ അതോറിറ്റി കെ.എസ്.ഇ.ബിക്ക് നൽകാനുണ്ട്. കൃഷി വകുപ്പും ആഭ്യന്തര വകുപ്പും കോടികളുടെ കുടിശ്ശിക വരുത്തിയിട്ടുണ്ട്. അവശ്യ സർവീസുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനാവില്ല. ഇത് അവസരമാക്കി കുടിശ്ശിക അടച്ചുതീർക്കുന്നില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ പരാതി.
കുടിശ്ശിക ഇങ്ങനെ
മഞ്ചേരി സർക്കിളിന് കീഴിലെ വിവിധ സർക്കാർ വകുപ്പുകളാണ് ഏറ്റവും കൂടുതൽ കുടിശ്ശിക വരുത്തിയിട്ടുള്ളത്. 20.75 കോടി രൂപ. ഇതിൽ 13.94 കോടി രൂപ വാട്ടർ അതോറിറ്റിയുടെ കുടിശ്ശിക മാത്രമാണ്. 6.60 കോടി രൂപ പൊലീസും നൽകാനുണ്ട്. തിരൂർ സർക്കിളിലും വാട്ടർ അതോറിറ്റിയാണ് കുടിശ്ശികയിൽ മുന്നിൽ. എട്ട് കോടി രൂപ നൽകാനുണ്ട്. കൃഷി വകുപ്പ് നാലര കോടി രൂപയും. പൊലീസ് 21 ലക്ഷം രൂപയാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. നിലമ്പൂർ സർക്കിളിന് കീഴിലെ 5.52 കോടിയുടെ കുടിശ്ശികയിൽ 4.54 കോടിയും വാട്ടർ അതോറിറ്റി നൽകാനുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |