തിരൂർ: തിരൂർ ലോട്ടറി ചൂതാട്ട സംഘത്തിന് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കി നൽകിയിരുന്ന എൻജിനീയറിംഗ് ബിരുദധാരിയായ യുവാവ് തിരൂർ പൊലീസിന്റെ പിടിയിലായി. പള്ളിക്കൽ ബസാർ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹൽ (25) നെ ആണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡിവൈ.എസ്.പി കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുവനന്തപുരത്ത് നിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലായി ലോട്ടറി കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടുപ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. സ്വകാര്യ ഐടി കമ്പനി ഉദ്യോഗസ്ഥനായ പ്രതി ഒരു വർഷം മുമ്പാണ് സംഘത്തിലെ പ്രധാനിയായ തിരൂർ സ്വദേശി ഷാഫി എന്നയാൾക്ക് അപ്ലിക്കേഷനുകൾ നിർമ്മിച്ചു നൽകിയത്. തിരുവനന്തപുരത്ത് ടെക്‌നോപാർക്കിൽ പ്രത്യേക കോഴ്സ് ചെയ്യുന്നതിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു പ്രതി. ഇയാൾ പ്രതിഫലമായി ഒരു ലക്ഷം രൂപ കൈപ്പറ്റിയതായും പിന്നീട് മാസംതോറും പതിനായിരങ്ങൾ വീതം കൈപ്പറ്റിയതായും അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. ആമസോൺ കമ്പനിക്ക് സെർവർ ഉപയോഗത്തിനായി ലക്ഷങ്ങൾ വാടകയിനത്തിൽ സംഘം നൽകി വരാറുള്ളതായും മാസംതോറും കോടിക്കണക്കിന് രൂപയാണ് പ്രതികൾക്ക് ലഭിച്ചിരുന്നതെന്നും അപ്ലിക്കേഷനുകളിൽ നിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശത്ത് ജോലിയുള്ള പിടിയിലായ ഷാഫിയെയും ഗഫൂറിനെയും കേന്ദ്രീകരിച്ച് കേരളത്തിലുടനീളമുള്ള ഏജന്റ്മാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതികൾ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായും പൊലീസ് പറഞ്ഞു. തിരൂർ സി.ഐ ജിജോ എം.ജെ, എസ്.ഐ മാരായ ജിഷിൽ.വി, സജേഷ് സി.ജോസ്, പ്രമോദ് എ.എസ്.ഐ ജയപ്രകാശ് സീനിയർ സി.പി.ഒമാരായ രാജേഷ്, ഷിജിത്ത് സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, ദിൽജിത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |