തൃത്താല: 18,19 തീയതികളിൽ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കം സജീവം. 1200 തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് 3600 പ്രതിനിധികൾ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ഡി.ടി.പി.സി വെള്ളിയാങ്കല്ലിൽ കയാക്കിംഗ് അടക്കമുള്ള സാഹസിക കായിക-വിനോദ പരിപാടികളും സംഗീത സന്ധ്യയും ഒരുക്കും. സമ്മേളന വേദിയിലും സാംസ്കാരിക പരിപാടികൾ നടക്കും.
19ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മികച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വരാജ് ട്രോഫി സമ്മാനിക്കും.
നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന രീതിയിലാണ് വേദികൾ സജ്ജീകരിക്കുന്നത്. പ്രധാന വേദിയായ ചാലിശേരി അൻസാരി കൺവെൻഷൻ സെന്ററിലെ കമാനം അടക്കമുള്ളവയുടെ രൂപകല്പന നിർവഹിക്കുന്നത് പ്രശസ്ത ചിത്രകാരൻ ഗോപു പട്ടിത്തറയാണ്. അനുബന്ധമായി പ്രദർശന-ഭക്ഷ്യമേള നടക്കുന്ന മുല്ലയംപറമ്പ് മൈതാനത്തിലെ കമാനവും അലങ്കാരങ്ങളും രൂപകല്പന ചെയ്യുന്നത് ചലച്ചിത്ര കലാ സംവിധായകൻ അജയൻ ചാലിശേരിയാണ്.
കലാപരിപാടി 14 മുതൽ
തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി 14ന് വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ഗസലും 15ന് വട്ടേനാട് ജി.എൽ.പി.എസിൽ സൂഫി സംഗീതവും 16 മുതൽ 19 വരെ മുല്ലയംപറമ്പ് ഗ്രൗണ്ടിൽ നാടൻപാട്ട്, നാടകം, പഞ്ചവാദ്യം, ചവിട്ടുകളി, മെഗാ ഇവന്റ് എന്നിങ്ങനെ വിവിധ പരിപാടികൾ അരങ്ങേറും.
66 സ്റ്റാൾ, പുഷ്പമേള
മേളയിൽ കരകൗശല- കൈത്തറി വസ്തുക്കൾ, ഗോത്ര ഭക്ഷ്യോല്പന്നം, കുടുംബശ്രീ, വിവിധ വകുപ്പുകൾ ഉൾപ്പെടെ 66 സ്റ്റാളുണ്ടാകും. സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ണ്-ജലം-കൃഷി സംരക്ഷണത്തിന് പ്രത്യേക സ്റ്റാളുണ്ട്.
യോഗം ആറിന്
സംഘാടക സമിതി സബ് കമ്മിറ്റി ഭാരവാഹി യോഗം ആറിന് രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |