പാലക്കാട്: മംഗലാപുരത്ത് നിന്ന് പാലക്കാട് വഴി ഉത്തരേന്ത്യയിലേക്ക് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗ് പറഞ്ഞു. ഡിവിഷന് കീഴിലുള്ള എം.പിമാർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മംഗലാപുരത്ത് പിറ്റ് ലൈൻ ഉൾപ്പെടെ നടപ്പായതിനാൽ കൂടുതൽ ദീർഘദൂര ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ പൂർണ സജ്ജമാണെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി.യുടെ ചോദ്യത്തിന് ജി.എം ഉറപ്പുനൽകി. ജോലി ആവശ്യങ്ങൾക്കും മറ്റും ഉത്തരേന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികളാണ് കേരളത്തിലേക്ക് വരുന്നത്.
മലബാർ മേഖലയോടുള്ള റെയിൽവേയുടെ അവഗണന യോഗത്തിൽ ചൂണ്ടിക്കാട്ടി. കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം യാത്രക്കാർ ഉത്തരേന്ത്യയിലേക്ക് ഉള്ളതിനാൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആവശ്യമാണെന്ന് എം.പി പറഞ്ഞു. മംഗലാപുരം- രാമേശ്വരം ട്രെയിനും കൊവിഡ് കാലത്ത് നിറുത്തലാക്കിയ മറ്റ് ട്രെയിനുകളും തുടങ്ങണമെന്ന ആവശ്യവും ഉയർന്നു. കോഴിക്കോട്- ബാംഗ്ളൂർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ആരംഭിക്കണം.
പാലക്കാട് നിന്ന് തൃശൂർ, എറണാകുളം, കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് മെമു സർവീസുകൾ ആരംഭിക്കണം. നിലമ്പൂർ ഭാഗത്തേക്കും കൂടുതൽ സർവീസ് വേണം. പാതയിൽ വൈദ്യുതീകരണം പൂർത്തിയായാൽ അവിടേക്ക് മെമു സർവീസ് നടത്താമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. അമൃത, രാജ്യറാണി എക്സ്‌പ്രസുകളുടെ സമയത്തിൽ പുനഃക്രമീകരണം വേണം. ആർ.സി.സിയിൽ നിന്നും മറ്റും തിരികെ വരുന്ന രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് അതിരാവിലെ ട്രെയിൻ എത്തിച്ചേരുന്നത് ബുദ്ധിമുട്ടായതിനാലാണ് സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യം ഉയർന്നത്. സീനിയർ സിറ്റിസൺ ആനുകൂല്യവും പുനഃസ്ഥാപിക്കണം.
നിലമ്പൂർ ഉൾപ്പെടെ മലബാർ മേഖലയോടുള്ള അവഗണനയ്ക്കെതിരെ എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും രൂക്ഷമായി പ്രതികരിച്ചു. കിസാൻ ഭാരത് ട്രെയിനുകൾ കേരളത്തിൽ നിന്ന് സർവീസ് ആരംഭിക്കണമെന്ന് പൊള്ളാച്ചി എം.പി ഷണ്മുഖൻ ആവശ്യപ്പെട്ടു.
ഡി.ആർ.എം ത്രിലോക് കോത്താരി, എ.ഡി.ആർ.എമ്മുമാരായ എസ്.ജയകൃഷ്ണൻ, ഡോ.ടി.സാക്കീർ ഹുസൈൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |