പാലക്കാട്: രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ ചെയ്യാവുന്ന ഓഫീസ് ജോലികൾ ഉള്ളപ്പോൾ എന്തിന് രാപ്പകൽ വിശ്രമമില്ലാത്ത ഈ ജോലി ഏറ്റെടുത്തു? പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ടോ? രാഷ്ട്രപതിയുമായി സംസാരിച്ചിട്ടുണ്ടോ? വിഷമില്ലാത്ത പച്ചക്കറി ലഭിക്കാൻ എന്ത് ചെയ്യണം? തുടങ്ങി കുഞ്ഞുവല്യ ചോദ്യങ്ങളുമായി നല്ലേപ്പിള്ളി കുറ്റിപ്പള്ളം എ.എം.എൽ.പി.എസിലെ വിദ്യാർത്ഥികളെത്തിയപ്പോൾ വി.കെ.ശ്രീകണ്ഠൻ എം.പി അദ്ധ്യാപകനായി മാറി. ഓരോ ചോദ്യങ്ങൾക്കും വാത്സല്യത്തോടെയുള്ള മറുപടി പറഞ്ഞ് എം.പി കുരുന്നുകളുമായി ഏറെ നേരെ ചെലവഴിച്ചു.
സ്കൂളിൽ ഒരുക്കിയ 'ഡിറ്റാച്ചി ഡും കി' എന്ന മാഗസിൻ പ്രകാശനത്തിനെത്തിയതാണ് കുരുന്നുകൾ. ഉക്രെയിൻ ഭാഷയിൽ കുട്ടികളുടെ ചിന്തകൾ എന്നാണ് ഈ വാക്കിനർത്ഥം. മാഗസിനിലെ ഓരോ വിഷയങ്ങളും കുട്ടികളോട് തന്നെ ചോദിച്ച് മനസിലാക്കിയ എം.പി അവരുടെ കഴിവിനെ അഭിനന്ദിച്ചു. അഖില, ആരോഗ്യ, ഭദ്ര, മനീഷ, നവ്യ, സന, രശ്മിത, യാഷിത്, സനദ്, റദോഷ്, അനിരുദ്ധ്, ആരോമൽ, സോഹിൻ എന്നീ വിദ്യാർത്ഥികളാണ് എം.പി.യുടെ ഓഫീസ് സന്ദർശിച്ചത്. അദ്ധ്യാപകരായ അക്ഷര, സീന, അഭിനയ, ആർഷ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |