❑ഇലക്ട്രിക് മോട്ടോർ, വീൽ, ബ്ലേഡ്, ബെൽറ്റ് തുടങ്ങിയവയുടെ സംയോജനത്തിലാണ് യന്ത്രത്തിന്റെ പ്രവർത്തനം.
❑യന്ത്രത്തിനുള്ളിൽ ഓല വച്ചുകൊടുത്താൽ സെക്കൻഡുകൾക്കുള്ളിൽ ഓലയും ഈർക്കിലിയും വെവ്വേറെയായി കിട്ടും.
❑മണിക്കൂറുകൾക്കുള്ളിൽ ചൂലിനുള്ള ഈർക്കിൽ റെഡി.
❑മിനിറ്റുകൾക്കുള്ളിൽ ചൂൽക്കെട്ടുകളുണ്ടാക്കിയെടുക്കാമെന്നതാണ് ഈ യന്ത്രത്തിന്റെ സവിശേഷത.
❑മേശപ്പുറത്ത് വെച്ചോ മറ്റോ പ്രവർത്തിപ്പിക്കാം.
വടക്കഞ്ചേരി: കണ്ടുപിടുത്തങ്ങൾ മനുഷ്യരാശിയുടെ ജന്മവാസനയാണ്. പരമ്പരാഗതമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിവിധ അവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾക്ക് എളുപ്പവഴി കണ്ടുപിടുത്തങ്ങൾ എപ്പോഴും ശ്രദ്ധിക്കപ്പെടും. അത്തരം നൂതനമായ ഒരു കണ്ടുപിടുത്തമാണ് വള്ളിയോട് സെന്റ് മേരീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് കോളജിലെ ഐ.ടി.ഐ ട്രേഡിലുള്ള എം.എ.വി വിദ്യാർത്ഥികൾ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഈർക്കിലി ഉഴിഞ്ഞ് സ്ത്രീകൾ ഇനി തളരേണ്ട. അതിനും യന്ത്രസംവിധാനമായി. തെങ്ങോലയിൽ നിന്നും ഈർക്കിലി വേർതിരിച്ചെടുക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഈ മിടുക്കന്മാർ.
യന്ത്രസഹായത്തോടെ കുറഞ്ഞ ചെലവിൽ ചൂൽ നിർമ്മിച്ച് വരുമാനം കണ്ടെത്താമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അദ്ധ്യാപകരായ ദാമോദരൻ, കെ.എം.സാജു, ജോബിൻ ജോസ്, ജോമോൻ എന്നിവരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളായ അബിൻസാബി, അഫസൽ, ശരത്ത്, സാന്റിഷ് സി.എ.അബിൻ, അസ്വാൻ, രോഹിത്, രാംദാസ്, അഭിജിത്ത്, ടിനു, ജിബിൻ, അജ്മൽ എന്നിവരുടെ ഒരു മാസത്തെ പ്രയത്നമുണ്ട് ഈ യന്ത്ര സംവിധാനം ഒരുക്കുന്നതിൽ. പുതിയൊരു കണ്ടെത്തൽ കൂടി നടത്തിയ വിദ്യാർഥികളെ കോളജ് ഡയറക്ടർ റവ.മാത്യു ഇല്ലത്തുപറമ്പിൽ, പ്രിൻസിപ്പൽ ഫാ.അനു കളപ്പുരക്കൽ എന്നിവർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |