പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ മുന്നിൽ ഓട്ടോറിക്ഷകളുടെ അനധികൃത പാർക്കിംഗ് വ്യാപാരികളെയും ട്രെയിൻ യാത്രികരെയും ദുരിതത്തിലാക്കുന്നു. ഒലവക്കോട് രണ്ട് ഓട്ടോ സ്റ്റാൻഡുകൾക്ക് മാത്രമാണ് പാലക്കാട് നഗരസഭ അനുമതി നൽകിയത്. ബസ് സ്റ്റോപ്പിന്റെ പരിസരത്തും പഴയ റെയിൽവേ സ്റ്റേഷൻ പരിസരത്തുമാണ് അനുമതി. ഇവിടെ നഗരസഭയുടെ പെർമിറ്റുള്ള ഓട്ടോകൾ മാത്രമേ അനുവാദമുള്ളുവെങ്കിലും ജില്ലയിലെ വിവിധ പഞ്ചായത്തിലുമുള്ള ഓട്ടോറിക്ഷകളെത്തി സ്‌റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യുകയും യാത്രക്കാരെ കയറ്റി കൊണ്ട് പോകുകയും ചെയ്യുന്നുണ്ട്. സ്റ്റാൻഡുകൾക്ക് പുറമെ ടെലിഫോൺ എക്സ്ചേഞ്ച് മുതൽ മേനോൻസ് ആശുപത്രി വരെ റോഡുകളുടെ ഇരുവശവും ഓട്ടോ പാർക്ക് ചെയ്ത് സ്റ്റാൻഡാക്കി മാറ്റുകയും ചെയ്യുന്നു. ഇതുകാരണം ട്രെയിൻ യാത്രക്കാർക്കും ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസുകൾക്കും വളരെയേറെ ക്ലേശമാണ് സഹിക്കേണ്ടി വരുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ ഓട്ടോ പാർക്കിംഗ് ആളുകൾക്ക് കടകളിലേക്ക് വരുന്നതിനും തടസമാകുന്നതായി വ്യാപാരികളും പരാതിപ്പെടുന്നു. ഇത് സംബന്ധിച്ച് മോട്ടോർവാഹന വകുപ്പിന് വ്യാപാരികൾ പരാതി നൽകിയപ്പോൾ റെയിൽവേ സ്‌റ്റേഷൻ റോഡ് വി.ഐ.പി വിഭാഗത്തിൽപ്പെടുന്ന പ്രദേശമായത് കൊണ്ട് അനധികൃത പാർക്കിംഗ് അനുവദിച്ചിട്ടില്ലെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും വ്യാപാരികൾക്ക് ഉറപ്പ് നൽകിയിരുന്നു. നഗരസഭയ്ക്ക് പരാതി നൽകിയപ്പോഴും അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇരു കൂട്ടരും നടപടികൾ സ്വീകരിക്കാത്തത് മൂലം വ്യാപാരികൾ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. തുടർന്ന് നോർത്ത് പൊലീസ് സ്‌റ്റേഷൻ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പിഴ ചുമത്തി മടങ്ങി പോകുകയാണ് ചെയ്തത്. എന്നാൽ അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഒലവക്കോട് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെടുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഓട്ടോ ടാക്സികൾ റോഡിൽ പാർക്ക് ചെയ്യുന്നതിന് വിലക്കുണ്ട്. എന്നാൽ ഈ ഉത്തരവ് ലംഘിച്ചാണ് ഓട്ടോറിക്ഷകളുൾപ്പെടെ പാർക്ക് ചെയ്യുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |