ഇന്ന് രണ്ടാം തേര്, നാളെ ദേവരഥ സംഗമം
പാലക്കാട്: വേദമന്ത്രങ്ങളുടെയും താളവാദ്യങ്ങളുടെയും അകമ്പടിയിൽ അഗ്രഹാര വീഥികളെ ഭക്തിസാന്ദ്രമാക്കി മൂന്നുനാൾ നീണ്ടുനിൽക്കുന്ന ചരിത്ര പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ആവേശത്തുടക്കം. ശ്രീ വിശാലാക്ഷി സമേത വിശ്വനാഥസ്വാമിയുടെ തിരുകല്യാണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഒന്നാംതേര് ദിവസമായ ഇന്നലെ ശ്രീ വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ചെറു രഥങ്ങളാണ് പ്രദക്ഷിണത്തിനിറങ്ങിയത്.
ഇന്ന് പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥം രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ പ്രയാണം തുടങ്ങും. നാളെ പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലേയും ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെ രഥങ്ങളും ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. 15ന് വൈകീട്ട് ആറോടെ ശ്രീവിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്തെ തേരുമുട്ടിയിൽ ചരിത്ര പസിദ്ധ ദേവരഥ സംഗമം നടക്കും. തേര് വലിക്കുന്നതിൽ പങ്കാളികളാകുന്നത് പുണ്യകർമ്മമായാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. പാലക്കാട് ജില്ലയിലെ 96 അഗ്രഹാരങ്ങളുടേയും ആചാരനുഷ്ഠാന പ്രകാരമുള്ള സങ്കലനം കൂടിയാണ് രഥോത്സവം. കൽപ്പാത്തി രഥോത്സവത്തോടെയാണ് ജില്ലയിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അടുത്ത ഏപ്രിൽ മാസത്തിലെ വിഷുവരെ ഉത്സവക്കാലം നീളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |