പട്ടാമ്പി: പതിറ്റാണ്ടുകളായി നാട്ടുകാർ കാത്തിരുന്ന പെരുമുടിയൂരിൽ റെയിൽവേ അടിപ്പാതയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്കടുക്കുന്നു. വർഷങ്ങൾക്ക് മുമ്പ് റെയിൽപ്പാളം മുറിച്ച് കടക്കമ്പോൾ വിദ്യാർത്ഥി അപകടത്തിൽ പെട്ടതോടെയാണ് ഇവിടെ റെയിൽവേ മേൽപ്പാലമോ അടിപ്പാതയോ വേണമെന്ന് ആവശ്യം ശക്തമായത്.
ഷൊർണൂർ-മംഗളൂരു റെയിൽപാത ഇരട്ടിപ്പിച്ചതോടെ ട്രെയിനുകളുടെ എണ്ണവും വേഗതയും കൂടിയതോടെ ഈ മേഖലയിൽ റെയിൽപാളം മുറിച്ചുകടക്കൽ ദുരിതവും അപകടകവുമായിരുന്നു. ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നതിന് പകരം കുട്ടികൾ പാളം മുറിച്ച് കടക്കുമ്പോൾ ഉപയോഗിച്ചിരുന്ന കൽപ്പടവുകൾ കൂടി നീക്കം ചെയ്താണ് റെയിൽവേ പ്രതികരിച്ചത്. ഇത് സംബന്ധിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പാലക്കാട് എം.പി വികെ ശ്രീകണ്ഠന്റെ നിരന്തരമായ ഇടപെടലാണ് അടിപ്പാത നിർമ്മാണത്തിന് തുണയായത്. 14 മീറ്റർ നീളവും 1.85 മീറ്റർ ഉയരവും 2.5 മീറ്റർവീതിയും ഉളള അടിപ്പാത യാണ് ഇപ്പോഴത്തെ നിർമ്മിതി.ട്രെയിൻ വേഗത 130-160 കിലോമീറ്റർ ആകുന്ന പാതകളിൽ കാൽനടയാത്രക്കാർക്കായി സ്വന്തം ചെലവിൽ റെയിൽവേ അടിപ്പാത(പെഡസ്ട്രിയൻ സബ്‌വേ) നിർമ്മിക്കാൻ റെയിൽവേ തീരുമാനിച്ചതും കാര്യങ്ങൾ എളുപ്പമാക്കി. നേരത്തേ വാർത്തുവെച്ച കോൺക്രീറ്റ്‌പെട്ടി റെയിൽവേ ലൈനിനടിയിൽ സ്ഥാപിച്ചു. ഇനിയിവ ഉറപ്പിച്ച് ഗർഡറുകൾ നീക്കുന്ന പണിയാണ് ഇപ്പോൽ നടക്കുന്നത്. തുടർന്ന്, അനുബന്ധ പണിയും നടത്തും. ഇതോടെ റെയിൽ പാളം മുറിച്ച് കടന്ന് യാത്ര ചെയ്തിരുന്ന പെരുമുടിയൂർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ ചിരകാല അഭിലാഷമാണ് ഉടൻ പൂവണിയുന്നത്. റെയിൽവേ 95.36 ലക്ഷംരൂപ ചെലവിട്ടാണ് അടിപ്പാത സ്ഥാപിക്കുന്നത്.
ഫോട്ടോ 1 പെരുമുടിയൂരിൽ അടിപ്പാത നിർമ്മാണം പരോഗമിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |