മണക്കാല: പൊടി ശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ അടൂർ ഗോപാലകൃഷ്ണൻ റോഡ് ഉപരാേധിച്ചു. പ്രതിഷേധം ശക്തമായതോടെ ആർ.ഡി.ഒയുടെ നിർദേശ പ്രകാരം ഡപ്യൂട്ടി തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. എത്രയും വേഗം റോഡ് ടാർ ചെയ്ത് പരിഹാരം കാണാമെന്ന ഉറപ്പിൽ സമരം പിൻവലിച്ചു. മണക്കാല ജംഗ്ഷൻ മുതൽ ചിറ്റാണിമുക്ക് വരെയുള്ള റോഡിലെ ടാറിംഗ് പണികൾ ആരംഭിച്ചിട്ട് വർഷങ്ങളായി. പലപ്പോഴും പണികൾ മുന്നോട്ടു പോകാതെ ഇഴയുന്നതാണ് പ്രദേശവാസികളെ ദുരിതത്തിൽ ആക്കുന്നത്. രാഷ്ട്രീയ ഭേദമന്യേ പലപ്പോഴും പ്രതിഷേധങ്ങൾ ഇവിടെ നടന്നിട്ടുണ്ടെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. പ്രതിഷേധം ശക്തമാകുമ്പോൾ പുനർനിർമ്മാണം ആരംഭിക്കും. ദിവസങ്ങൾക്കകം പാതിവഴിയിൽ ഉപേക്ഷിക്കും. ഇതോടെ ദുരിതത്തിൽ ആകുന്നത് പ്രദേശവാസികളും വഴിയാത്രക്കാരുമാണ്. വർഷങ്ങളായി പൊടിയും മണ്ണും സഹിച്ച് ജീവിക്കേണ്ട അവസ്ഥയിലാണ്. മാസങ്ങൾക്കു മുൻപ് ടാറിംഗിനായി മെറ്റൽ നിരത്തിയ ശേഷം കരാറുകാരൻ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.ഇതോടെ റോഡിൽ പൊടി ശല്യം രൂക്ഷമായി. 2014 ൽ ആണ് റോഡ് നവീകരിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പേര് നൽകി ബോർഡ് സ്ഥാപിച്ചത്. തകർന്നു കിടന്നിരുന്ന റോഡ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ടാറിംഗ് നടത്താൻ തുടക്കമിട്ടെങ്കിലും കാലതാമസം നേരിടുകയായിരുന്നു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ നവീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |