പന്തളം : പന്തളം നഗരസഭയിലെ നികുതി വർദ്ധനവിനും അനധികൃത നിർമ്മാണം എന്ന യു എ സ്റ്റിക്കർ പതിക്കലിനും എതിരെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി.രാജേഷിനും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനും കെട്ടിട ഉടമകളുടെ കൂട്ടായ്മ നിയമസഭാ മന്ദിരത്തിൽ എത്തി നിവേദനം നൽകി.
കെട്ടിട ഉടമകളുടെ കൂട്ടായ്മ മാസങ്ങൾക്ക് മുൻപ് പന്തളം നഗരസഭയിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വ്യാപാരസ്ഥാപനങ്ങൾക്കുള്ള ലൈസൻസുകൾ മാർച്ച് 31 വരെ ഉണ്ടായിരുന്നത് ജൂൺ 30 വരെ നീട്ടിയെങ്കിലും ലൈസൻസ് പുതുക്കുന്നതിന് അമിത കെട്ടിടനികുതി നൽകേണ്ടിവരുമെന്ന ആശങ്കയാണ് വകുപ്പ് മന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകാൻ കൂട്ടായ്മയെ പ്രേരിപ്പിച്ചത്. നിവേദകസംഘത്തിൽ പ്രേം ശങ്കർ, സുഭാഷ് കുമാർ , ഇ.എസ്.നുജുമുദീൻ , റെജി പത്തിയിൽ, പി.പി.ജോൺ, ഗോപിനാഥൻ പിള്ള , ജോർജുകുട്ടി തുടങ്ങിയവർ ഉണ്ടായിരുന്നു.
പരിശോധന നടത്തും
നികുതി വർദ്ധനവ് സംബന്ധിച്ച് പന്തളം നഗരസഭയിൽ നിന്ന് യാതൊരു കത്ത് ഇടപാടുകളും തദ്ദേശ വകുപ്പിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് വകുപ്പുമന്ത്രിയുടെ ഓഫീസ് നിവേദക സംഘത്തെ അറിയിച്ചു. നഗരസഭയിലുള്ള ജനങ്ങളെ ഉൾപ്പെടുത്തി അദാലത്ത് സംഘടിപ്പിക്കാമെന്നും പരാതിയുടെ അടിസ്ഥാനത്തിൽ ഉയർന്ന ഉദ്യോഗസ്ഥരെ നഗരസഭയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കുമെന്നും മന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |