
കോന്നി: കടുവയുടെ സാന്നിദ്ധ്യം നാലിടങ്ങളിൽ കണ്ടതോടെ ചെങ്ങറ നിവാസികളും ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളും ഭീതിയിലായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കടുവയെ കണ്ട സ്ഥലത്ത് ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും സാന്നിദ്ധ്യം സ്ഥിരീകരിക്കാനായില്ല.
കുമ്പഴ എസ്റ്റേറ്റിലെ തൊഴിലാളികൾ പുലർച്ചെയുള്ള ടാപ്പിംഗ് ഒഴിവാക്കി നേരം പുലർന്ന ശേഷം സംഘമായാണ് റബർ ടാപ്പിംഗിന് എത്തുന്നത്. കൂടുതൽ പേരും ജോലിക്ക് ഇറങ്ങുന്നില്ല. പ്രദേശത്തെ വീടുകളുടെ പുറത്തേക്കിറങ്ങാൻ പലരും മടിക്കുന്ന അവസ്ഥയാണ്. എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്നവരുടെ അവസ്ഥയും മറിച്ചല്ല. സ്കൂൾ കുട്ടികളും കാൽനട യാത്രക്കാരും ജീവൻ പണയപ്പെടുത്തിയാണ് യാത്ര ചെയ്യുന്നത്.
മലയാലപ്പുഴ, കോന്നി, വടശേരിക്കര, തണ്ണിത്തോട് പഞ്ചായത്തുകളിലെ ജനവാസ മേഖലകളും വനമേഖലകളും അതിർത്തി പങ്കിടുന്ന വിശാലമായ പ്രദേശമാണ് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റ്.
നാല് ക്യാമറകളിലും കുടുങ്ങിയില്ല
കടുവയെ കണ്ട ഭാഗങ്ങളിൽ സ്ഥാപിച്ച നാല് ക്യാമറകൾ ഇന്നലെ രാവിലെ വനംവകുപ്പ് പരിശോധിച്ചു
കടുവയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല
രാത്രിയും പകലും പ്രദേശത്ത് വനംവകുപ്പിന്റെ പട്രോളിംഗ് ശക്തമാക്കി
കടുവയെ അവസാനം കണ്ട പ്ലാങ്കാട് മേഖലയിൽ വനപാലകരും എസ്റ്റേറ്റ് തൊഴിലാളികളും ചേർന്ന് ഇന്നലെ സംയുക്ത തെരച്ചിൽ നടത്തി
നിയമസഭയിൽ സബ്മിഷൻ
കുമ്പഴ എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയെ പിടികൂടുന്നതിന് വനംവകുപ്പിന്റെ കൂടുതൽ സജ്ജീകരണങ്ങളോടെ ഉദ്യോഗസ്ഥരെ എത്തിച്ച് കടുവയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കടുവയെ പിടികൂടുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ എത്തിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ മറുപടി നൽകി.
1100 ഹെക്ടർ വരുന്ന എസ്റ്റേറ്റിലെ മുഴുവൻ മേഖലകളിലും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തണം.
പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |