ശബരിമല: നിയന്ത്രണങ്ങളിൽ ഇളവ് വരികയും പരമ്പരാഗത പാത തുറക്കുകയും ചെയ്തതോടെ തീർത്ഥാടകരുടെ വരവിൽ വർദ്ധനയുണ്ടായതായി ശബരിമലയുടെ ചുമതല വഹിക്കുന്ന എ.ഡി.എം അർജുൻ പാണ്ഡ്യൻ പറഞ്ഞു. അർഹമായ രേഖകളോടെയെത്തുന്ന തീർത്ഥാടകർക്ക് അയ്യപ്പദർശനം ഉറപ്പാക്കും. ബേസ് ക്യാമ്പായ നിലയ്ക്കലിൽ നാല് കൗണ്ടറുകളാണ് സ്പോട്ട് ബുക്കിംഗിനായി ഒരുക്കിയത്. തീർത്ഥാടന വഴിയിലെ ഇടത്താവളങ്ങളായ എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം, കുമിളി ചെക്ക് പോസ്റ്റ്, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് നടത്താം. വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും തീർത്ഥാടകർ വരാത്തതിനെ തുടർന്നുള്ള ഒഴിവുകൾ സ്പോട്ട് ബുക്കിംഗിലേക്ക് മാറ്റുന്നതിനാൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നുണ്ട്. രണ്ട് വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കൂടാതെ ആധാർ കാർഡും ഭക്തർ കരുതണം . പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. നിലയ്ക്കലിൽ നിന്ന് സർട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ തുടർ യാത്ര അനുവദിക്കു. ദർശനത്തിനെത്തുന്നവർ പമ്പയുടെയും ശബരിമലയുടെയും ശുചിത്വം ഉറപ്പു വരുത്തണമെന്നും മാലകൾ, വസ്ത്രങ്ങൾ, കുപ്പികൾ, മാലിന്യങ്ങൾ എന്നിവ പമ്പാനദിയിലും ശബരിമലയുടെ പരിസരങ്ങളിലും നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്നും അർജുൻ പാണ്ഡ്യൻ പറഞ്ഞു പറഞ്ഞു. സന്നിധാനത്ത് അയ്യായിരത്തിലേറെ പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |