ഇലന്തൂർ : ഭഗവതിക്കുന്നിൽ ഇന്ന് വലിയ പടയണി. കാവിലമ്മയുടെ ഏറ്റവും വലിയ കാലവഴിപാടാണ് വലിയപടയണി. കുംഭ ഭരണി നാളിൽ ചൂട്ടുവച്ച് പച്ചതപ്പുകൊട്ടി തുടങ്ങിയ പടയണി പൂർണതയിൽ എത്തുന്നത് എട്ടാം ദിവസമാണ്. മുഖമറ കോലങ്ങൾ മുതൽ രൗദ്ര ഭാവങ്ങൾ നിറഞ്ഞ ഭൈരവി വരെ തപ്പുതാളത്തിനൊത്ത് ഭഗവതിയുടെ മുന്നിൽ നിറഞ്ഞാടും. ദേവിക്ക് മുന്നിൽ സ്വയം സമർപ്പിക്കാൻ പച്ചപ്പാളയിൽ രൗദ്രഭാവങ്ങൾ തീർക്കുന്ന തിരക്കിലാണ് കരക്കാരും ശ്രീദേവി പടയണിസംഘവും. വലിയ പടയണി കാണാനെത്തുന്നവരെ സ്വീകരിക്കാൻ ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു. രാത്രി 10 മണിക്ക് തപ്പിൽ ജീവകൊട്ടുന്നതോടെ ചടങ്ങുകൾക്ക് കളമുണരും. ഇലന്തൂർ ശ്രീമഹാഗണപതിക്ഷേത്രത്തിന് സമീപത്തു നിന്ന് ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെയും വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയടേയും അടവി വൃക്ഷകൊമ്പുകളടെയും അകമ്പടിയോടെ എത്തുന്ന കോലങ്ങളെ തപ്പുമേളത്തിന്റെ മൂർദ്ധന്യ അവസ്ഥയിൽ കാപ്പൊലിച്ച് കളത്തിലേക്ക് ആനയിക്കും. കളരിവന്ദനത്തിനശേഷം ഉണരുന്ന കളത്തിലേക്ക് ആദ്യമെത്തുന്നത് വെളിച്ചപ്പാടാണ്. ശേഷം എല്ലാ കോലങ്ങളും ഒന്നിച്ച് ചുവടുവയ്ക്കുന്ന നിരത്തി തുള്ളൽ. അതിനുശേഷം പുലവൃത്തം, താവടി എന്നിവയെത്തും. ശിവകോലം കളത്തിലെത്തുന്നതോടെ പാളക്കോലങ്ങളുടെ വരവായി. സൂര്യൻ കിഴക്കുദിക്കമ്പോൾ കരദേവതയായ ഭൈരവിയും കാഞ്ഞിരമാലയും കളത്തിൽ തുള്ളും തുടർന്ന് പിഴകളെല്ലാം പൊറുക്കണെ എന്ന് കൊട്ടിപ്പാടികൊണ്ട് അടന്ത താളത്തിൽ മംഗളഭൈരവി തുള്ളും. സർവ്വ ദോഷങ്ങളും തീർത്ത് പൂപ്പടതുള്ളിക്കഴിഞ്ഞ് ചൂട്ടുവച്ച് വിളിച്ചിറക്കിയ കുന്നിലമ്മയെ വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളിയുടെയും അകമ്പടിയോടെ ശ്രീകോവിലേക്ക് ആനയിക്കുന്നതോടെ പടയണിയ്ക്ക് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |