പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ കലുങ്ക് നിർമ്മാണം യാത്രക്കാർക്ക് കെണിയായിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്. കലുങ്ക് പണിത് സ്ലാബ് ഇട്ട് മൂടിയിരിക്കുകയാണ്. ഇത് ഉറയ്ക്കാനായി ദിവസങ്ങളോളം കാത്തിരുന്നു. എന്നാൽ തുടർപണികൾ വൈകി. മഴ കാരണം നിർമ്മാണം നടത്താനാകുന്നില്ലെന്നാണ് പി.ഡബ്യൂ.ഡി അധികൃതർ നൽകുന്ന വിശദീകരണം.
പഴയ കലുങ്ക് കാലപ്പഴക്കം മൂലം ബലക്ഷയം നേരിട്ടതിനാൽ 20മീറ്റർ നീളത്തിൽ പുതുക്കി പണിയുകയായിരുന്നു. ജംഗ്ഷനിൽ ഫ്രീലെഫ്റ്റ് ട്രാഫിക് സുഗമമാക്കാൻ വീതി കൂട്ടുന്നതിനും ഇത് അത്യാവശ്യം ആയിരുന്നു. ഇതിലൂടെ മൂന്ന് മീറ്റർ വീതി റോഡിന് അധികം ലഭിച്ചു. 25ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം നടത്തുന്നത്. വാട്ടർ അതോറിട്ടി പൈപ്പ് സ്ഥാപിക്കാനുള്ള ജോലിയും പൂർത്തിയാകേണ്ടതുണ്ട്. അതുകൂടി നടത്തിയെങ്കിൽ മാത്രമേ കലുങ്കിന്റെ നിർമ്മാണം പൂർണമാകു.
തോന്നിയപോലെ സഞ്ചാരം
കലുങ്ക് പണി പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾ തോന്നിയ പോലെയാണ് സഞ്ചരിക്കുന്നത്. രാവിലെ ട്രാഫിക് പൊലീസ് ഉണ്ടാകുമെങ്കിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. സിഗ്നൽ ഇല്ലാത്തതിനാൽ സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങളും കോഴഞ്ചേരിയിൽ നിന്ന് വരുന്ന വാഹനങ്ങളും വെട്ടിപ്രത്ത് നിന്നുള്ള വാഹനങ്ങളുമെല്ലാം നഗരത്തിലേക്ക് പ്രവേശിക്കുന്നത് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ കൂടിയാണ്. ഇവിടെ മദ്ധ്യേ ഭാഗം മുതൽ രക്തസാക്ഷി മണ്ഡപം വരെയാണ് കലുങ്ക് നിർമ്മിക്കുന്നത്.
"കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ കാരണമാണ് പണി ആരംഭിക്കാൻ കഴിയാത്തത്. ഉറയ്ക്കാത്തതിനാൽ കലുങ്കിന് മുകളിലൂടെ വാഹനം കയറുമ്പോൾ താഴാൻ സാദ്ധ്യതയുണ്ട്. വേഗത്തിൽ തന്നെ പണി ആരംഭിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. "
പി.ഡബ്യൂ.ഡി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |