പ്രമാടം : വേഗതനിയന്ത്രണ സംവിധാനങ്ങളില്ലാത്തത് പ്രമാടം സ്കൂൾ ജംഗ്ഷനിലെ സുരക്ഷിതയാത്രയ്ക്ക് ഭീഷണിയാകുന്നു. മാസങ്ങൾക്ക് മുമ്പ് പൂങ്കാവ് - പ്രമാടം - പത്തനംതിട്ട റോഡ് അത്യാധുനിക രീതിയിൽ പുനർ നിർമ്മിച്ചതോടെയാണ് ഇവിടെ ഉണ്ടായിരുന്ന ഹംബുകളും വേഗപരിധി ബോർഡുകളും സീബ്രാ ലൈനുകളും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വേഗതനിയന്ത്രണ സംവിധാനങ്ങൾ അപ്രത്യക്ഷമായത്. ഈ റോഡിന്റെ ഇരുവശങ്ങളിലുമായാണ് നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന നേതാജി ഹയർ സെക്കൻഡറി സ്കൂളും ഗവ.എൽ.പി സ്കൂളും സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂളും സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം കുട്ടികളും റോഡിൽ എത്തിയ ശേഷമാണ് വാഹനങ്ങളിൽ കയറുന്നത്. റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഉയർത്തിയോടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് വാഹനങ്ങൾ കുതിച്ചുപായുന്നത്. സ്കൂൾ ജംഗ്ഷനിൽ " ടി " ഷെയിപ്പിലാണ് റോഡ് കിടക്കുന്നത്. രണ്ട് കൊടുംവളവുകളും റബറൈസിഡ് റോഡും അപകട ഭീഷണി വർദ്ധിപ്പിക്കുന്നു. സ്കൂൾ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും നൂറുകണക്കിന് കുട്ടികളാണ് റോഡിന്റെ ഇരുവശങ്ങളിലും ബസും സ്വകാര്യ വാഹനങ്ങളും കാത്ത് നിൽക്കുന്നത്. ഈ സമയങ്ങളിലെ വാഹനങ്ങളുടെ മരപ്പാച്ചാൽ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായിട്ടുണ്ട്. അമിതവേഗം കാരണം വിദ്യാർത്ഥിയുടെ ജീവൻ പൊലിഞ്ഞ സംഭവവും നേരത്തെ ഇവിടെ ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |