പന്തളം : നഗരസഭയിലെ പുതിയ സൂപ്രണ്ട് ഭരണകക്ഷിയുടെ രാഷ്ട്രീയത്തോട് ചേർന്ന് സർവീസ് റൂൾസ് ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനാഘോഷത്തിന് ജീവനക്കാരെ കൊണ്ട് കേക്ക് മുറിപ്പച്ചത് പ്രതിപക്ഷ ബഹളത്തിന് കാരണമായി. ഇന്നലെ രാവിലെ 11.30ന് നഗരസഭ കോൺഫറൻസ് ഹാളിൽ ചെയർപേഴ്‌സൺ സുശീല സന്തോഷിന്റെ അദ്ധ്യക്ഷതയിൽ കൗൺസിൽ യോഗം തുടങ്ങിയപ്പോൾ തന്നെ യു.ഡി.എഫ് ,എൽ.ഡി.എഫ് കൗൺസിലർമാർ ബഹളംവച്ചു. എൽ.ഡി.എഫ് കൗൺസിലർമാർ മുദ്രാവാക്യം വിളികളുമായി പുത്തേക്കിറങ്ങി നഗരസഭ കവാടത്തിൽ കുത്തിയിരുന്ന് സമരം നടത്തി. സൂപ്രണ്ടിന്റെ രാഷ്ട്രീയ പ്രവർത്തനം ഓഫീസിനുള്ളിൽ അനുവദിക്കുകയില്ലെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ പറഞ്ഞു. നഗരസഭ എൽ.ഡി.എഫ് കൗൺസിലർമാരായ രാജേഷ്‌കുമാർ, ജി.അജിതകുമാരി, അംബികാരാജേഷ്, എച്ച്.സക്കീർ ശോഭനാകുമാരി എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.
പദ്ധതി പ്രവർത്തനം അവതാളത്തിൽ
പന്തളം: പന്തളം നഗരസഭയിൽ പദ്ധതി പ്രവർത്തനം അവതാളത്തിലാണെന്ന് യു.ഡി.എഫ്. കൗൺസിലർമ്മാർ ആരോപിച്ചു.
2022 പദ്ധതിയിൽ എഗ്രിമെന്റ് ചെയ്ത വ്യക്തിഗത ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകിയിട്ടില്ല. ചർച്ചകൾ കൂടാതെ കൗൺസിൽ അജണ്ടകൾ പാസ്സാക്കിയെന്ന ചെയർപേഴ്‌സൺന്റെ പ്രഖ്യാപനത്തിലും യു.ഡി.എഫ് കൗൺസിലർമാർ വിയോജനം രേഖപ്പെടുത്തി. ചെയർപേഴ്‌സൺ രാജി വയ്ക്കണമെന്ന ആവശ്യവുമായിമുന്നോട്ടു പോവുകയാണ്. ജനങ്ങളുടെയും നാടിന്റെയും വികസന കാര്യങ്ങൾ തടസപ്പെടാതിരിക്കുവാൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിനൊപ്പം ചെയർപേഴ്‌സൺ രാജിവയ്ക്കണമൊന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിക്കുന്ന സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ, സെക്രട്ടറി കെ.ആർ. രവി ,പന്തളം മഹേഷ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |