ശബരിമല : പരമ്പരാഗത കാനനപാതയിലൂടെയുള്ള തീർത്ഥാടക പ്രവാഹം തുടങ്ങി. എരുമേലി - കരിമല, വണ്ടിപെരിയാർ - പുൽമേട് കാനന പാതകളിലൂടെയാണ് തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തുന്നത്. പ്രളയവും കൊവിഡും തീർത്ത പ്രതിസന്ധികൾക്കൊടുവിൽ മൂന്ന് വർഷത്തിന് ശേഷമാണ് പരമ്പരാഗത പാതകൾ പൂർണമായും തുറന്ന് നൽകിയത്. തീർത്ഥാടനത്തിന്റെ തുടക്കത്തിൽ പുല്ലുമേട് വഴിയുള്ള സഞ്ചാരം വിലക്കിയിരുന്നു. ഇപ്പോൾ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചുവരികയാണ്. കാനനപാതകളിൽ കടുവയുടെയും പുലിയുടെയും സാന്നിദ്ധ്യം ഉറപ്പിച്ചത് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. പരമ്പരാഗത പാതയിലൂടെ അയ്യപ്പദർശനത്തിന് പോകുന്നത് പുണ്യമായാണ് ഭക്തർ
കാണുന്നത്. എരുമേലി വഴി എത്തുന്ന തീർത്ഥാടകർ കാളകെട്ടി, അഴുത, മുക്കുഴി, കരിമല എന്നിവിടങ്ങളിൽ വിരിവച്ച് വിശ്രമിച്ച ശേഷമാണ് പമ്പയിലൂടെ സന്നിധാനത്ത് എത്തുന്നത്.
കോട്ടയം - കുമളി ദേശീയപാതയിലൂടെ വണ്ടിപെരിയാറിലെത്തുന്ന തീർത്ഥാടകർ വണ്ടിപെരിയാർ സത്രത്തിലെത്തി വിശ്രമിച്ചതിന് ശേഷം
ഉപ്പുപാറ - പുല്ലുമേട് വഴി മലയിറങ്ങിയാണ് സന്നിധാനത്ത് എത്തുന്നത്. കൂടുതലും തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് പുല്ലുമേട് വഴി യാത്ര ചെയ്യുക. കാനന പാതകൾ സജീവമായിട്ടും ദേവസ്വം ബോർഡും
സർക്കാരും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറായിട്ടില്ല. ദേവസ്വം ബോർഡിന്റെ കീഴിലുള്ള വണ്ടിപെരിയാർ സത്രം പ്രധാന ഇടത്താവളമാണ്. ഇവിടെ വിരിവയ്ക്കുവാനും വിശ്രമിക്കുന്നതിനും ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ കുറവാണ്. കുടിവെള്ളത്തിനായി പൈപ്പുകൾ
സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ടാപ്പുകളില്ല. വള്ളക്കടവിൽ നിന്നുള്ള പാത തകർന്ന് കിടക്കുകയാണ്. സത്രം വിട്ടുകഴിഞ്ഞാൽ സന്നിധാനത്ത് എത്തിയെങ്കിൽ മാത്രമെ ഭക്തർക്ക് ഭക്ഷണവും കുടിവെള്ളവും ലഭിക്കു. സത്രത്തിൽ നിന്ന് 9 കിലോമീറ്ററോളം ദൂരമുണ്ട് സന്നിധാനത്തേക്ക്. കാളകെട്ടി, മുക്കുഴി, കരിമല തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |