പത്തനംതിട്ട: തീപിടിത്തം നടന്ന കടകളിൽ ഫോറൻസിക്, പൊലീസ് വിഭാഗങ്ങൾ പരിശോധന നടത്തി. അട്ടിമറി ശ്രമമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എത്തയ്ക്കാ വറുക്കുന്നതിനിടെ ചീനച്ചട്ടിയിലെ എണ്ണയിൽ നിന്ന് സ്റ്റൗവിലേക്കും തുടർന്ന് സിലിണ്ടറിലേക്കും ഗ്യാസ് പൈപ്പിലേക്കും തീ പടർന്നതാകാം അപകട കാരണമായതെന്നാണ് നിഗമനം. സംഭവത്തിൽ കേസെടുത്ത പൊലീസ് തീപിടിത്തം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
അശാസ്ത്രീയമായ രീതിയിൽ വഴിയോരത്ത് ചിപ്‌സ് സെന്റർ പ്രവർത്തിച്ചതും പാചകം ചെയ്തതുമാണ് അപകടത്തിനിടയാക്കിയത്. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ട്. നമ്പർ വൺ ചിപ്‌സ് സെന്ററിലാണ് ആദ്യം തീ പടർന്നത്. ഈ കടയിൽ ഗ്യാസ് ചോർച്ച നേരത്തെ ഉണ്ടായതായി സംശയിക്കുന്നു. തലേദിവസം കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നവർ ഗ്യാസിന്റെ മണം ഉള്ളതായി പറഞ്ഞതായും വിവരമുണ്ട്. എന്നാൽ കടയുടമ അത് ഗൗരവമായി എടുത്തില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് കടയിൽ ജോലിചെയ്യുന്നത്. അവരുടെ അശ്രദ്ധയും തീപിടിത്തത്തിന് ഇടയാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീപിടിത്തത്തിലും സ്‌ഫോടനത്തിനും നഗരത്തിലെ നാല് വ്യാപാര സ്ഥാപനങ്ങളാണ് പൂർണമായും കത്തിനശിച്ചത്. 8 പേർക്ക് പരിക്കേറ്റു. ഇതിൽ 2 പേർ അഗ്‌നിരക്ഷാസേനാ ജീവനക്കാരാണ്.
50 ലക്ഷത്തോളം നഷ്ടം
തീപിടിത്തത്തിൽ 40 മുതൽ 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായാണ് പ്രാഥമിക കണക്കാക്കൽ. രണ്ട് ചിപ്‌സ് കടകളിലുമായി നിറയെ സാധനങ്ങൾ ഉണ്ടായിരുന്നു. ഓർഡർ ലഭിച്ച കടകൾക്ക് നൽകാനുള്ള ചിപ്‌സ് ഐറ്റങ്ങളും ഇതിൽ ഉണ്ടായിരുന്നു. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കളക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. അപകടം നടന്ന കെട്ടിട സമുച്ചയങ്ങളടക്കം
പത്തനംതിട്ടയിലെ നിരവധി സ്ഥാപനങ്ങളിൽ തീപിടിത്തതിന് സാദ്ധ്യതയുള്ളതായാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ വിലയിരുത്തൽ. പൊലീസ് സ്റ്റേഷൻ റോഡിലും ഇത്തരം കടകളുണ്ട്. പല കടകളിലും അനധികൃതമയി നിരവധി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിട്ടുണ്ട്. അപകടസാദ്ധ്യതയേറിയ സ്ഥാപനങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ ഭരണകൂടം നിർദേശം
നൽകി. നഗരത്തിലെ പല കടകൾക്കും ഇൻഷുറൻസ് ഇല്ലെന്നുള്ള പ്രചരണവുമുണ്ട്. കടകളുടെ മുമ്പിൽ കൂടിയുള്ള കേബിളുകൾ കത്തി നശിച്ചത് കെ.എസ്.ഇ.ബിക്ക് വലിയ നഷ്ടമുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |