തിരുവനന്തപുരം : കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കുത്തി കൊല്ലാൻ ശ്രമിച്ചപ്പോൾ ആത്മ രക്ഷാർത്ഥം കത്തി പിടിച്ചുവാങ്ങി കുത്തിയതാണെന്ന് പ്രതി അരുൺ കോടതിയിൽ പറഞ്ഞു. കൊലക്കുറ്റത്തിൽ നിന്നു രക്ഷപ്പെടാൻ പ്രതിഭാഗം ഉയർത്തിയ വാദങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രതിയെ പരിശോധിച്ച ഡോക്ടറെയും വിസ്തരിച്ച് പ്രോസിക്യൂഷൻ തകർത്തു. നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രി കൊലക്കേസിന്റെ വിചാരണയിലെ അന്തിമ ഘട്ടത്തിലായിരുന്നു വാദപ്രതിവാദങ്ങൾ. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായി.
പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ കൈക്കുണ്ടായ മുറിവ് സൂര്യഗായത്രിയെ കുത്തിയ ശേഷം കത്തി മടക്കിയപ്പോൾ ഉണ്ടായതാണെന്ന് പ്രതി മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോൾ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈ.എസ്. പിയുമായ ബി. എസ്. സജിമോൻ മൊഴി നൽകി. ഡോക്ടർ അബിൻ മുഹമ്മദും ഡിവൈ.എസ്.പിയുടെ മൊഴി സാധൂകരിച്ചു. പ്രതി മകളെ കുത്താനുപയോഗിച്ച കത്തിയും ധരിച്ചിരുന്ന വസ്ത്രങ്ങളും അമ്മ വത്സല തിരിച്ചറിഞ്ഞു. കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പൊലീസ് സർജൻ ധന്യാ രവീന്ദ്രനും കോടതിയെ അറിയിച്ചു.ഫോറൻസിക് വിദഗ്ദ്ധരായ ലീന. വി. നായർ, ഷഫീക്ക, വിനീത് എന്നിവരും മൊഴി നൽകി. സൂര്യഗായത്രിയെ വിവാഹം ചെയ്ത് നൽകാത്ത വിരോധമാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. പ്രതിഭാഗത്തിനായ ഡോ.ക്ലാരൻസ് മിറാൻഡയും പ്രോസിക്യൂഷനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, വിനു മുരളി, ദേവിക മധു എന്നിവരും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |