വളാഞ്ചേരി : നഗരസഭ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്തതും വൃത്തിഹീനവുമായ സാഹചര്യത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഭക്ഷ്യപദാർത്ഥങ്ങൾ കണ്ടെത്തിയത്. വളാഞ്ചേരി നഗരസഭ സെക്രട്ടറി ബി. ഷമീർ മുഹമ്മദിന്റെ നിർദ്ദേശ പ്രകാരമാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. പഴകിയ പൊറോട്ട, ബീഫ്, ചിക്കൻ, മത്സ്യം, എണ്ണ, ചോറ്, കോഴിമുട്ട, ചപ്പാത്തി, ജിലേബി, ബേക്കറി ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. കരുണ ഹോസ്പിറ്റൽ കാന്റീൻ, നടക്കാവിൽ ഹോസ്പിറ്റൽ കാന്റീൻ, ഹോട്ടൽ ബായി ബായി, ബിസ്മി ബേക്കറി, ഹോട്ടൽ നൂരിയ്യ, റോയൽ ഗ്രിൽ എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കായി വിൽപ്പന നടത്തുന്ന നൂറിയ്യ, ബായി ബായി ഹോട്ടലുകൾ നഗരസഭ ഹെൽത്ത് സ്ക്വാഡ് പൂട്ടി സീൽ ചെയ്തു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയ്ക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ വി.പി. സക്കീർ ഹുസൈൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി.വി. ബിന്ദു, പി.പി. ജവഹർ സുഹാസ്, മുഹമ്മദ് അഷ്റഫ്, ഷാജി, സിറാജ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |