തിരുവനന്തപുരം:കാലവർഷം ശക്തിപ്പെടുത്തുന്നതിനിടെ നഗരത്തിലെ റോഡ് നിർമ്മാണം 15നു മുമ്പ് പൂർത്തിയാകില്ലെന്ന് ഉറപ്പായി.റോഡുകൾ താത്കാലികമായി ഗതാഗത യോഗ്യമാക്കിയെങ്കിലും അനുബന്ധ ജോലികൾ പൂർത്തിയാകാനുണ്ട്. വരുംദിവസങ്ങളിൽ മഴ കനക്കുകയാണെങ്കിൽ പണികൾ സ്തംഭിക്കും.അതിനാൽ ഇനി 6 ദിവസം കൊണ്ടു മുഴുവൻ പണികളും തീർക്കാനാകില്ല.ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന വെള്ളയമ്പലം ആൽത്തറ - വഴുതക്കാട് റോഡിലൂടെ വാഹനങ്ങൾ ഒുരുവശത്തുകൂടി പോകുന്നുണ്ടെങ്കിലും പൂർണതോതിൽ ഗതാഗതം ഇനിയും വൈകും.ജല അതോറിട്ടിയുടെ സ്വീവേജ് മാൻഹോൾ നിർമ്മാണം വൈകുന്നതാണ് പ്രധാന പ്രശ്നം.സ്വീവേജ് പണികൾ വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ പറഞ്ഞു.ഇവിടെ ആദ്യഘട്ട ടാറിംഗ് കഴിഞ്ഞിരുന്നു.പൊലീസ് ആസ്ഥാനത്തിന് മുമ്പിലടക്കം ഡിവൈഡറുകൾ സ്ഥാപിക്കുന്ന പണി ഇതിനൊപ്പം നടക്കുന്നുണ്ട്.കേബിളുകൾ ഭൂമിക്കടിയിലേക്ക് മാറ്റണം.
ഓവർബ്രിഡ്ജ് - ഉപ്പിടാംമൂട് റോഡ് കുഴിച്ചിട്ടിരിക്കുകയാണ്.റോഡ് നിരപ്പാക്കുന്നതിനായി ഉപ്പിടാംമൂട് പാലത്തിന് സമീപം മണ്ണെടുക്കുന്ന ജോലികളാണ് നടക്കുന്നത്. മഴ പെയ്തതോടെ കാൽനട യാത്ര പോലും ദുഷ്‌കരമായിട്ടുണ്ട്.മാൻഹോളുകളുടെ നിർമ്മാണവും നടന്നുവരികയാണ്. മണ്ണെടുത്ത് റോഡ് ലെവൽ ചെയ്തശേഷം മെറ്റൽ നിരത്തണം.
ജനറൽ ആശുപത്രി വഞ്ചിയൂർ റോഡിന്റെ രണ്ടാംഘട്ട ടാറിംഗ് നാളെ (തിങ്കൾ) തീരുമാനിച്ചിട്ടുണ്ട്.മഴ മാറിനിന്നാൽ ടാറിംഗ് നടക്കും.ആദ്യഘട്ട ഗതാഗതം സാദ്ധ്യമാക്കിയ റോഡുകളിൽ അനുബന്ധ ജോലികൾ മുടങ്ങിക്കിടക്കുകയാണ്.
എം.ജി.രാധാകൃഷ്ണൻ റോഡിൽ മെറ്റലിട്ടു.ഇന്നോ നാളെയോ ടാർ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.ഉച്ചമാളി അമ്മൻക്ഷേത്രം വരെയുള്ള ഭാഗത്താണ് ഇപ്പോൾ പണി നടക്കുന്നത്. ഇതിൽ അമ്മൻക്ഷേത്രത്തിനു സമീപത്തുനിന്നാണ് മെറ്റൽ വിരിച്ചുതുടങ്ങിയിട്ടുള്ളത്. ഇവിടെ ഓടകളും നിർമ്മിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |