തിരുവനന്തപുരം: ഭരണകാലാവധി തീരുന്നതിനു മുമ്പ് സ്വന്തം ഭൂമിയിൽ വാണിജ്യ സമുച്ചയം നിർമ്മിക്കാനൊരുങ്ങി കോർപ്പറേഷൻ. നഗരസഭയുടെ കുറവൻകോണത്തെ ഭൂമിയിലാണ് അഞ്ചുനില കെട്ടിടം ഉയരുക. നാലുകോടിയാണ് ചെലവ്. ആദ്യ ഘട്ടത്തിൽ രണ്ടു കോടി ചെലവിൽ രണ്ടുനില പണിയും. പ്രാഥമിക നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കാനാണ് ലക്ഷ്യം.10 ദിവസത്തിനകം എസ്‌റ്റിമേറ്റ് അടക്കം തയ്യാറാവും. മേയേഴ്സ് ഭവൻ അടക്കമുള്ള പ്രത്യേക പ്രോജക്ടുകൾക്കായി സ്‌പെഷ്യൽ സെൽ രൂപീകരിച്ച് നടപടികൾ വേഗത്തിലാക്കാനാണ് നഗരസഭയുടെ തീരുമാനം.
മേയേഴ്സ് ഭവനും വരും
സംസ്ഥാനത്തെ എല്ലാ മേയർമാർക്കും തലസ്ഥാനത്ത് വരുമ്പോൾ തങ്ങാനും മറ്റ് ഔദ്യോഗിക യോഗങ്ങൾക്കും വേണ്ടിയുള്ള മേയേഴ്സ് ഭവൻ പഴയ പാസ്‌പോർട്ട് ഓഫീസിനു സമീപം നിർമ്മിക്കാനും തീരുമാനിച്ചു. മേയർക്ക് താമസിക്കാനുള്ള വീടും ഉണ്ടാകും. നിലവിൽ വാടക വീട്ടിലാണ് മേയർ താമസിക്കുന്നത്. 2001ൽ പ്രൊഫ. ജെ. ചന്ദ്ര മേയറായിരുന്നപ്പോൾ കൊണ്ടുവന്ന ആശയമാണ് മേയേഴ്സ് ഭവൻ. കുന്നുകുഴി ബാർട്ടൺ ഹില്ലിലെ എസ്.സി കോളനിയിൽ നിർമ്മിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു. കുറവൻകോണത്തെ നഗരസഭയുടെ ഭൂമിയിൽ നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും കണ്ണായ വാണിജ്യഭൂമി ഇതിനായി മാത്രം ഉപയോഗിക്കുന്നത് ഉചിതമല്ലെന്ന വിലയിരുത്തലുണ്ടായി. ഇതോടെയാണ് പഴയ പാസ്‌പോർട്ട് ഓഫീസിന സമീപത്തുള്ള കോർപ്പറേഷൻ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന 40 സെന്റിൽ നിർമ്മിക്കാൻ തീരുമാനമായത്.
ഇവിടെ നാല് ക്വാർട്ടേഴ്സുകളാണുള്ളത്. ഒറ്റ കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന ഈ കെട്ടിടങ്ങളിൽ രണ്ടെണ്ണം കാലപ്പഴക്കം ചെന്നതാണ്. രണ്ടെണ്ണം മാത്രമാണ് താമസത്തിനും മറ്റുമായി ഉപയോഗിക്കുന്നത്. നാശാവസ്ഥയിലായ ഈ കെട്ടിടങ്ങൾ ഇടിച്ചു കളഞ്ഞ ശേഷം അവിടെ മേയേഴ്സ് ഭവൻ നിർമ്മിക്കാനാണ് പദ്ധതി. മറ്റു രണ്ട് കെട്ടിടങ്ങളുടെ സ്ഥാനത്ത് ആറ് നിലകളിലുള്ള അപ്പാർട്ട്മെന്റും പണിയും. ക്യാമ്പ് ഓഫീസ്, മീറ്റിംഗ് റൂം, മേയർക്ക് താമസിക്കാനുള്ള വീട്, അങ്കണവാടി, ലൈബ്രറി, പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയാണ് മേയേഴ്സ് ഭവനിൽ വിഭാവനം ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |