തിരുവനന്തപുരം: സാഹചര്യത്തെളിവുകളും ഡിജിറ്റൽ രേഖകളും ആശ്രയിച്ചുള്ള അന്വേഷണ മികവാണ് പാറശാല ഷാരോൺ വധക്കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത്. 95 സാക്ഷികൾ,323 രേഖകൾ 53 തൊണ്ടിമുതലുകൾ പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തെളിവുകൾ എല്ലാം ശേഖരിച്ചശേഷം തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ഗ്രീഷ്മയുടെ ഓരോ ഉത്തരവും ഘണ്ഡിക്കുന്ന തെളിവുകൾ സഹിതമായിരുന്നു ചോദ്യംചെയ്യൽ.
പത്ത് മാസത്തെ ആസൂത്രണം
പത്ത് മാസം നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. ഇന്റർനെറ്റിൽ നിന്നാണ് ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത്. നാഗർകോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യശ്രമമായി മാംഗോ ജ്യൂസിൽ 50 ഡോളോ ഗുളികകൾ കലർത്തി ഷാരോണിന് നൽകി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞു. പിന്നീട് കുഴിത്തുറ പഴയ പാലത്തിൽ വച്ചും ജ്യൂസ് ചലഞ്ചെന്ന പേരിലും ഗുളിക കലർത്തിയ മാംഗോ ജ്യൂസ് നൽകി. ഈ രണ്ടുശ്രമവും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകിയത്.
മരണമൊഴിയും നിർണാകം
മരിക്കുന്നതിനു മുമ്പ് ഷാരോൺ നൽകിയ മരണമൊഴി വഴിത്തിരിവായി. 2022 ഒക്ടോബർ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേന്റെ നിർദ്ദേശപ്രകാരം 11-ാം കോടതിയിലെ മജിസ്ട്രേറ്റായിരുന്ന ലെനി തോമസാണ് മെഡിക്കൽ കോളേജിൽ വച്ച് ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നൽകിയ ഒരു ഗ്ളാസ് കഷായമാണ് താൻ കുടിച്ചതെന്നായിരുന്നു മരണമൊഴി. വിഷം കലർത്തിയ കഷായമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിലും തെളിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ,ഇ.എൻ.ടി, റെസ്‌പിറേറ്ററി,എമർജൻസി ഐ.സി.യു,വൃക്കരോഗവിഭാഗം മേധാവിമാരും ടോക്സികോളജി വിദഗ്ദ്ധൻ വി.വി.പിള്ളയും ഷാരോൺ കുടിച്ച വിഷം 'പാരക്വറ്റ്" എന്ന കളനാശിനി ആണെന്ന തെളിവുനൽകി. പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് മെഡിസിൻ വിദഗ്ദ്ധയും ഹിസ്റ്റോപത്തോളജിസ്റ്റും ഇതേ തെളിവുകൾ കോടതിയിൽ നൽകി.
നാൾ വഴി
2021... ഗ്രീഷ്മയും ഷാരോൺ തമ്മിൽ പ്രണയത്തിലാകുന്നു
2022 മാർച്ച് 4.... ആർമി ഉദ്യോഗസ്ഥനുമായി ഗ്രീഷമയുടെ വിവാഹ നിശ്ചയം
2022 ആഗസ്റ്റ് 22....ഷാരോണിന് കുടിക്കാൻ ഗ്രീഷ്മ ജ്യൂസിൽ ഗുളിക കലക്കി നൽകുന്നു.
2022 ഒക്ടോബർ 14 ...... ഷാരോണിന് വീട്ടിൽ വരുത്തി കഷായത്തിൽ വിഷം നൽകുന്നു
2022 ഒക്ടോബർ 25....ഷാരോൺ രാജ് മരിക്കുന്നു
ഒക്ടോബർ 31 ......ഗ്രീഷ്മ,മാതാവ്,അമ്മാവൻ എന്നിവർ അറസ്റ്റിലാകുന്നു
2023 ജനുവരി 25 ..... പൊലീസ് കുറ്റപത്രം സമർപ്പിച്ചു
ഒക്ടോബർ 15....... വാദം ആരംഭിച്ചു
2025 ജനുവരി 3 ..........അന്തിമ വാദം പൂർത്തിയായി
കൃത്യമായ അന്വേഷണമായിരുന്നു.തെളിവുകൾ വീഴ്ചകൾ കൂടാതെ ഹാജരാക്കി.അന്വേഷണ സംഘം നല്ല രീതിയിൽ അന്വേഷണം പൂർത്തിയാക്കി.
കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ (ഷാരോൺ വധക്കേസ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയത് എസ്.പിയായിരുന്നു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |