വടക്കാഞ്ചേരി: പോളണ്ടിൽ ജോലിയും, ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് 2യുവാക്കളെ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർത്തെന്നാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. തെക്കുംകര കുത്തുപാറ തെക്കേമുറിയിൽ ജയിനിന്റെ പിതാവ് കുര്യൻ, കുട്ടനെല്ലൂർ തോളത്ത് ബിനിലിന്റെ ഭാര്യ ജോയ്‌സി എന്നിവർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും നൽകിയ പരാതിയിലാണ് നടപടി.
പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് തയ്യൂർ പാടത്ത് വീട്ടിൽ സിബി, എറണാംകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവർ ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. എറണാകുളത്ത് നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. പരാതിക്കാരി ജോയ്‌സിയുടെ മൊഴിയും രേഖപ്പെടുത്തി.
ബിനിൽ യുദ്ധമുഖത്ത് യുക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ബന്ധുവായ ജയിൻ ഗുരുതര പരിക്കോടെ മോസ്‌കോയിൽ ആശുപത്രിയിലാണ്. പോളണ്ടിൽ ഇലക്ട്രീഷ്യന്റെ ജോലി ശരിയാക്കിത്തരാമെന്നേറ്റ് അകന്ന ബന്ധു കൂടിയായ സിബി 1.4 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് ജോലി ശരിയായില്ലെന്നും പകരം മറ്റൊരു ജോലി റഷ്യയിൽ ശരിയാക്കാമെന്നും അറിയിച്ചു. വിമാനടിക്കറ്റിനായി 4.2 ലക്ഷം രൂപ സുമേഷ് ആന്റണി വാങ്ങിയതായും പരാതിയുണ്ട്. എന്നാൽ തങ്ങൾ തട്ടിപ്പും വഞ്ചനയും നടത്തിയിട്ടില്ലെന്നും യുവാക്കളുടെയും ബന്ധുക്കളുടെയും പൂർണസമ്മതത്തോടെയാണ് റഷ്യയിലേക്ക് കൊണ്ടുപോയതെന്നുമാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്.
മൂന്നുപേരിൽ രണ്ടുപേരും റഷ്യൻ പൗരന്മാർ
കസ്റ്റഡിയിലുള്ള എറണാകുളം സ്വദേശി സന്ദീപും തയ്യൂർ സ്വദേശി സിബിയും ഇപ്പോൾ റഷ്യൻ പൗരന്മാർ. ഇരുവരും റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേരാനായി റഷ്യൻ പാസ്‌പോർട്ട് സ്വീകരിക്കുകയും ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയുമായിരുന്നു. റഷ്യൻ ആർമിയിലെ വാഗ്‌നർ ഗ്രൂപ്പിൽ പ്രവർത്തിച്ച് ഒരു വർഷം പൂർത്തിയായ ശേഷം ഇവർ വിസിറ്റിംഗ് വിസയെടുത്താണ് നാട്ടിലെത്തിയത്. എന്നാൽ കേസിൽ കുറ്റക്കാരാണെന്ന് വ്യക്തമായാൽ കേരള പൊലീസിന് അറസ്റ്റിന് തടസമുണ്ടാകില്ലെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |