മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴിയെടുത്തു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നിലയിൽ വലിയ പുരോഗതി. ഐ.സി.യുവിലുള്ള അഫാനെ ഉടൻ റൂമിലേക്ക് മാറ്റും.
ശ്വസനം ഉൾപ്പെടെ സാധാരണ നിലയിലായി. ഭക്ഷണം കഴിക്കുന്നുണ്ട്. കിടക്കയിൽ എഴുന്നേറ്റിരിക്കും. എന്നാൽ നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഇന്ന് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ ഡോക്ടർമാർ അഫാനെ പരിശോധിക്കും. തുടർന്നാകും റൂമിലേക്ക് മാറ്റുന്നതിലുള്ള തീരുമാനം. പിന്നാലെ ആശുപത്രി സെല്ലിലേക്കും പ്രതിയെ മാറ്റും.
അതേസമയം ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ ഇന്നലെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. ആത്മഹത്യയ്ക്ക് ശ്രമിച്ചത് തനിക്ക് ഓർമ്മയില്ലെന്നാണ് മൊഴി നൽകിയത്. എന്നാൽ ഓർമ്മക്കുറവ് പോലുള്ള ബുദ്ധിമുട്ടുകൾ അഫാനില്ലെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. തുടർന്ന് ഓക്‌സിജൻ സഹായം നൽകിയിരുന്നെങ്കിലും ഇപ്പോൾ സാധാരണ നിലയിലായി.
ആത്മഹത്യശ്രമത്തിനിടെ അഫാന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം സാരമായി നിലച്ചിരുന്നു. തുടർന്ന് മറ്റുപ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ടായിരുന്നെങ്കിലും അഫാൻ അതിനെ വേഗത്തിൽ അതിജീവിച്ചെന്ന് ഡോക്ടർമാർ പറയുന്നു.
കഴിഞ്ഞമാസം 25നാണ് പൂജപ്പുര സെൻട്രൽ ജയിലിലെ ടോയ്‌ലെറ്റിൽ അഫാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ടിവി കാണാൻ സെല്ലിൽ നിന്ന് പുറത്തിറക്കിയപ്പോൾ ടോയ്‌ലെറ്റിൽ പോകണമെന്നാവശ്യപ്പെട്ടു. അലക്കിയിട്ടിരുന്ന മുണ്ട് മറ്റാരും കാണാതെ കൈക്കലാക്കി ടോയ്‌ലെറ്റിന്റെ ജനലിൽ കെട്ടിതൂങ്ങുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |