തിരുവനന്തപുരം: ദേശീയപാത 66ൽ കുമരിച്ചന്ത ജംഗ്ഷനിലെ ഫ്ലൈഓവർ നിർമ്മാണ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായില്ല. ഫ്ലൈഓവർ നിർമ്മാണം നിലച്ചിട്ട് രണ്ടുമാസത്തിലേറെയായി. പ്രശ്നപരിഹാരത്തിന് ആഗസ്റ്ര് 30ന് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം കൂടാൻ തീരുമാനിച്ചെങ്കിലും നടന്നില്ല.ജൂലായ് 25ന് ചേരാൻ തീരുമാനിച്ചിരുന്ന യോഗവും നടന്നിരുന്നില്ല.
ഫ്ലൈഓവർ നിർമ്മാണം അനിശ്ചിതത്വത്തിലായതോടെ നേരത്തെ അടച്ചിരുന്ന ബൈപ്പാസിന്റെ പ്രധാനപാത പൂർണമായും ഗതാഗത്തിന് തുറന്നു നൽകി. പരുത്തിക്കുഴി മുതൽ തിരുവല്ലം വരെയുള്ള ഭാഗമാണ് ഗതാഗത്തിനായി തുറന്നത്. നേരത്തെ ഈഭാഗത്ത് സർവീസ് റോഡ് വഴിയായിരുന്നു വാഹനങ്ങൾ കടന്നുപോയിരുന്നത്. പൂന്തുറയിലേക്കുള്ള റോഡ് നേരത്തെ തുറന്നിരുന്നു.
സമരസമിതി എതിർത്തതോടെ
നിർമ്മാണം നിലച്ചു
നാഷണൽ ഹൈവേ അതോറിട്ടി നിശ്ചയിച്ചിരിക്കുന്ന രീതിയിൽ ഫ്ലൈഓവർ നിർമ്മിച്ചാൽ കുമരിച്ചന്തയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ഉൾപ്പെട്ട സമരസമിതി എതിർത്തതോടെയാണ് നിർമ്മാണം നിലച്ചത്.
തൂണുകളിൽ നിർമ്മിക്കുന്ന ഫ്ലൈഓവറിലൂടെ പ്രധാനപാത കടന്നുപോകുമ്പോൾ,അണ്ടർപാസിലൂടെയാണ് പൂന്തുറ - അമ്പലത്തറ റോഡ് കടന്നുപോകുന്നത്. എന്നാൽ ഒടുവിലത്തെ പ്ലാൻ അനുസരിച്ച് അണ്ടർപാസിന്റെ വീതി 20 മീറ്റർ മാത്രമാണ്. ഇത് കുമരിച്ചന്ത ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുമെന്നാണ് സമരസമിതിക്കാർ ചൂണ്ടിക്കാട്ടിയത്. ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ നിർമ്മിക്കുന്ന ഫ്ലൈഓവറിന് കീഴിലെ അണ്ടർപാസ് പോലെ 30 മീറ്റർ വീതി കുമരിച്ചന്തയിലെ പാതയ്ക്കും വേണമെന്നാണ് ആവശ്യം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫ്ലൈഓവർ നിർമ്മാണം ആരംഭിച്ചത്.
അണ്ടർപാസിന് വീതികൂട്ടണം കാരണം
1 ഭാവിയിലെ അമ്പലത്തറ-പൂന്തുറ റോഡ് വികസനത്തെ സഹായിക്കും
2 പൂന്തുറയിലേക്ക് അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് കടന്നു പോകാനാകും
3 സർവീസ് റോഡുകളിലെ വാഹനങ്ങൾക്ക് യുടേണായും മറ്റും പോകേണ്ടത് അണ്ടർപാസിലൂടെയാണ്. നിലവിൽ 20 മീറ്റർ വീതിയുള്ള മുട്ടത്തറയിൽ എപ്പോഴും വാഹനകുരുക്കാണ്
വാദം എതിർവാദം
30 മീറ്റർ പാത വേണമെങ്കിൽ സ്പാനുകളുടെ എണ്ണം കൂട്ടണമെന്നായിരുന്നു ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരുടെ വാദം. നിലവിലെ പദ്ധതി അനുസരിച്ചുള്ള മൂന്ന് സ്പാനിൽ തന്നെ 30 മീറ്റർ അണ്ടർപാസ് സാദ്ധ്യമാകുമെന്നാണ് സമരസമിതിക്കാരുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |