തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നയാൾ പിടിയിൽ. പശ്ചിമ ബംഗാൾ മാൾഡ സ്വദേശിയായ ആസാദ് മിയ(22)യാണ് ആർ.പി.എഫിന്റെ പിടിയിലായത്. കന്യാകുമാരി,കൊല്ലം,ബംഗളൂരു ട്രെയിനുകളിലാണ് ഇയാൾ സ്ഥിരമായി മോഷണം നടത്തിയിരുന്നത്. തിരുവനന്തപുരത്ത് നിന്നും പകൽസമയങ്ങളിൽ മാത്രം പുറപ്പെടുന്ന ട്രെയിനുകളിലെ യാത്രക്കാരെയാണ് ഉന്നം വയ്ക്കുന്നത്.തിരക്കുള്ള ട്രെയിനുകളിൽ കയറുന്ന സ്ത്രീകളുടെ ബാഗിൽ നിന്നും പുരുഷന്മാരുടെ പോക്കറ്റുകളിൽ നിന്നും അതി വിദഗ്ദ്ധമായി മൊബൈലുകൾ മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതി. മോഷ്ടിക്കുന്ന മൊബൈലുകൾ കുറഞ്ഞ വിലയിൽ അതിഥിത്തൊഴിലാളികൾക്ക് വില്പന നടത്തും. ലഭിക്കുന്ന തുക കൊണ്ട് സ്മാഗ് എന്ന ലഹരിപദാർത്ഥം വാങ്ങി ഉപയോഗിക്കും.ഇതാണ് പ്രതി ചെയ്തുവന്നിരുന്നത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും കടത്തിണ്ണകളിലായാണ് ഇയാളുടെ അന്തിയുറക്കം.മോഷണശേഷം തിരികെ പോകുമ്പോൾ ധരിച്ചിരുന്ന വസ്ത്രം മാറുന്നതിനാൽ സി.സി.ടിവിയിൽ ഇയാളെ തിരിച്ചറിയാറില്ല. ആർ.പി.എഫ് തിരുവനന്തപുരം ഡിവിഷണൽ കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദ്ദേശത്തിൽ ആർ.പി.എഫ് ഇൻസ്പെക്ടർ ബി.എൽ.ബിനുകുമാർ,ജി.ആർ.പി എസ്.എച്ച്.ഒ ടി.ഡി.ബിജു,ഷിജു,ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പ്രൈസ് മാത്യു,ഫിലിപ്സ് ജോൺ,ജോജി ജോസഫ്,ഹെഡ് കോൺസ്റ്റബിൾമാരായ ജോസ്.എസ്.വി,വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |