തിരുവനന്തപുരം: ചാക്കയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ രണ്ടുവയസുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോടതി ഇന്ന് വിധിപറയും. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് കേസ് പരിഗണിച്ചത്.നിരവധി പോക്‌സോ കേസുകളിൽ പ്രതിയായ ആറ്റിങ്ങൽ ഇടവ സ്വദേശി അബു എന്നും കബീറെന്നും വിളിപ്പേരുള്ള ഹസ്സൻകുട്ടിയാണ് (45)പ്രതി.
ബ്രഹ്‌മോസിന് സമീപം ഹൈദരാബാദ് സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം ടെന്റിൽ കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം പ്രതി സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ബ്രഹ്‌മോസിലെ സി.സി ടി.വി ക്യാമറകളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കിട്ടിയ കുട്ടിയുടെ മുടി ശാസ്ത്രീയ പരിശോധനയിൽ നിർണായക തെളിവായിരുന്നു.സംഭവത്തിന് ദിവസങ്ങൾക്ക് മുൻപാണ് പ്രതി കൊല്ലം ആയൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയത്. തുടർന്ന് ആലുവയിലെ ഒരു ഹോട്ടലിൽ ജോലി നോക്കിയിരുന്നു. ഇവിടെനിന്ന് തിരുവനന്തപുരത്തെത്തിയ ശേഷമാണ് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിനുശേഷം ആലുവയിലേക്ക് മടങ്ങിയ പ്രതി അവിടെനിന്ന് അവധിയെടുത്ത് പഴനിയിൽ പോയി തലമുണ്ഡനം ചെയ്ത് മടങ്ങിവരവെ കൊല്ലത്തുവച്ച് പേട്ട പൊലീസ് പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |