
റോഡിന്റെ ശോചനീയാവസ്ഥ കാരണം യാത്രയ്ക്ക് ബുദ്ധിമുട്ട്
ചിറയിൻകീഴ്: ഗണപതിയാംകോവിൽ - പെരുമാതുറ റോഡിന്റെ ശോചനീയാവസ്ഥ ഇതുവഴിയുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന താലൂക്കിലെ പ്രധാനപാതയിലൊന്നാണിത്. തീരദേശമേഖലയായ പെരുമാതുറയെയും ചിറയിൻകീഴിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. വർഷങ്ങളായുളള തീരദേശ വാസികളുടെ കാത്തിരിപ്പിനൊടുവിൽ 2009ലാണ് ഇരുകരകളായി കഴിഞ്ഞിരുന്ന പെരുമാതുറ മേഖലയും അഴൂർ മേഖലയും ബന്ധിപ്പിച്ചുകൊണ്ട് പാലം വന്നത്. ഇതോടെ ഇരുമേഖലകളിലും എത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണമെന്ന അവസ്ഥയിലും മാറ്റമുണ്ടായി. എന്നാലിപ്പോൾ പാലം കടന്നുപോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
പാലത്തിലും കുഴികൾ
റോഡിൽ പലയിടത്തും ടാറിളകി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴികളിൽ വീണ് പരിക്കേൽക്കുന്ന ബൈക്ക് യാത്രക്കാരും കുറവല്ല. മഴക്കാലമായതോടെ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. റോഡിലെ കോവിൽക്കട ജംഗ്ഷൻ, അഴൂർ പള്ളിക്ക് സമീപം, മാടൻവിള എന്നിവിടങ്ങളിലെല്ലാം റോഡിന്റെ സ്ഥിതി കൂടുതൽ മോശമാണ്. പാലത്തിലും ചെറിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്കു മുമ്പ് പാലത്തിലുണ്ടായിരുന്ന കുഴി ബന്ധപ്പെട്ടവർ അടച്ചെങ്കിലും ഇതിന് സമീപം ഇപ്പോൾ വീണ്ടും കുഴി രൂപപ്പെട്ടിട്ടുണ്ട്.
റെയിൽവേ ഗേറ്റ് കടക്കാനും എളുപ്പമല്ല
അഴൂർ റെയിൽവേ ഗേറ്റ് എളുപ്പം കടക്കാൻ റോഡിന്റെ ശോചനീയാവസ്ഥ വാഹനയാത്രക്കാർക്ക് പലപ്പോഴും വെല്ലുവിളിയാണ്.പാലത്തെയും അപ്രോച്ച് റോഡിനെയും ബന്ധിപ്പിക്കുന്ന ഭാഗത്തും പ്രശ്നങ്ങളുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. പെരുമാതുറ പുലിമുട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ ടോറസ് വാഹനങ്ങളും സ്കൂൾ വാഹനങ്ങളും ചിറയിൻകീഴിലെ റെയിൽവേ ഗേറ്റുകൾ പണിമുടക്കുന്ന സമയങ്ങളിൽ കടന്നുപോകുന്ന വഴികൂടിയാണിത്. ചിറയിൻകീഴ് മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നാഷണൽ ഹൈവേയിലെ തിരക്കൊഴിവാക്കി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്താൻ ഈ റോഡിനെ ആശ്രയിക്കണം.
റോഡ് കടന്നുപോകുന്ന അഴൂർ കടവ് പാലത്തിൽ തെരുവ് ലൈറ്രുകൾ കത്താത്തതും തെരുവ് നായ്ക്കളുടെ ശല്യവുമെല്ലാം ഇവിടുത്തെ യാത്രക്കാർക്ക് ദുരിതങ്ങൾ സമ്മാനിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |