കിളിമാനൂർ: മൈക്ക് അനൗൺസ്മെന്റ്,ഫ്ലക്സും,നോട്ടിസ് വിതരണവും,ചുവരെഴുത്തും മാത്രമല്ല ഇപ്പോൾ സ്ഥാനാർത്ഥികൾക്കുള്ളത്. ഗ്രാമങ്ങളിലും കാലത്തിനനുസരിച്ച് മാറി തിരഞ്ഞെടുപ്പ് പ്രചാരണം.
ഓരോ വാർഡിലെ സ്ഥാനാർത്ഥികൾക്കുമുണ്ട് സൈബർ പോരാളികൾ. ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് ഇപ്പോൾ വോട്ട് അഭ്യർത്ഥന.സമയവും,പൈസയും ലാഭം,വാഹനങ്ങളിൽ മൈക്ക് വച്ചുകെട്ടി പ്രസംഗിച്ചുള്ള വോട്ടഭ്യർത്ഥനയുടെ കാലം കഴിഞ്ഞു.
വോട്ട് വേണമെങ്കിൽ പുതിയ തലമുറയുടെ ഒഴുക്കിനൊത്ത് തുഴഞ്ഞേ പറ്റൂവെന്ന് മുന്നണികളും തിരിച്ചറിഞ്ഞു. പ്രചാരണത്തിനുള്ള സമയക്രമ നിബന്ധനകളും ഇവിടെ ബാധകമല്ലാത്തതിനാൽ എപ്പോഴും ഏതുസമയവും പോസ്റ്റുകളിടാം. ഫെയ്സ് ബുക്കിലും വാട്‌സാപ്പിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമൊക്കെയായി റീൽസും സ്റ്റാറ്റസും സ്റ്റോറിയുമായി ഇ പ്രചാരണം സജീവമാക്കി യുവതലമുറയും തിരഞ്ഞെടുപ്പ് രംഗത്തുണ്ട്.
സ്ഥാനാർത്ഥികൾ കളം പിടിച്ചതോടെ അവരവരുടെ സ്ഥാനാർത്ഥികൾ ചെയ്ത വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തി ഫേയ്‌സ് ബുക്കിൽ പോസ്റ്റുകളുടെ പ്രളയമാണ്. കമന്റുകളും ലൈക്കുകളുമൊക്കെയായി ഗൗരവമായ ചർച്ചകളും കൊഴുക്കുന്നുണ്ട്. സ്ഥാനാർത്ഥികൾക്കായി രൂപകല്പന ചെയ്ത ഫേയ്‌സ് ബുക്ക് പേജുകളിലെ കമന്റ് ബോക്‌സിൽ ചോദ്യങ്ങൾ ചോദിക്കാം. ഉത്തരവും കിട്ടും. വാർഡ് അടിസ്ഥാനത്തിൽ പ്രചാരണത്തിനായി സൈബർ ടീമിനെ തന്നെ രൂപികരിച്ചിട്ടുണ്ട് മുന്നണികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |