
പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിലെ കാവുംകുളം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാതിവഴിയിൽ ഉപപേക്ഷിച്ച പദ്ധതി നടപ്പാക്കാനായാൽ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാനായേക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. മഴക്കാലത്തുപോലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവരാണ് തീരദേശവാസികൾ.ശുദ്ധജലം വില കൊടുത്തു വാങ്ങുന്നവരുമുണ്ട്. പുതിയ പ്രസിഡന്റ് അധികാരമേറ്റശേഷം നടത്തിയ പ്രഖ്യാപനങ്ങളിൽ ഒന്ന് പഞ്ചായത്ത് മേഖലയുടെ കുടിവെള്ളക്ഷാമം പരിഹരിക്കുമെന്നതായിരുന്നു.
നിർമ്മാണം തുടങ്ങി 25 വർഷം കഴിഞ്ഞിട്ടും കാവുംകുളം കുടിവെള്ള പദ്ധതി നടപ്പായിട്ടില്ല. 2000ത്തിലാണ് കാവുംകുളം രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ തുടക്കം. പട്ടികജാതി കോളനികളിൽ ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 5.50 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ഇതിനായി നീക്കിവച്ചത്. ജലസമൃദ്ധമായ കാവുംകുളത്ത് ഇതിനായി 3 സെന്റ് ഭൂമി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിലയ്ക്കുവാങ്ങി നൽകി. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ വേലായുധൻപിള്ള ഒരുസെന്റ് ഭൂമി പദ്ധതിക്കായി സംഭാവനയായും നൽകി. ഇവിടെ 10 അടി വിസ്തൃതിയിൽ 25 അടി താഴ്ചയിൽ ഒരു കിണർ നിർമ്മിച്ചു.
ഏത് വേനലിലും വറ്റാത്ത കിണറാണ് കാവുംകുളത്തുള്ളത്. തുടർ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാനായാൽ പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായിരിക്കും ഇതെന്ന് അനുഭവസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
2000ൽ-- കാവുംകുളം രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ തുടക്കം
പദ്ധതി നീളുന്നു
2005ൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പദ്ധതി വിപുലീകരിച്ചു. തീരദേശ വാർഡുകൾ ഉൾപ്പെടെ പഞ്ചായത്തിന്റെ 6വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി 25ലക്ഷം രൂപ വകയിരുത്തി. പമ്പ് ഹൗസ്,വാട്ടർടാങ്ക്, ത്രീഫേസ് ഇലക്ട്രിക് ലൈൻ എന്നിവ സ്ഥാപിച്ചു. 300മീറ്റർ അകലെ നിർമ്മിച്ച വാട്ടർ ടാങ്കിലേക്ക് പ്പൈപ്പ് കുഴിച്ചിടാൻ തുടങ്ങിയതോടെ കാര്യങ്ങൾ അവതാളത്തിലായി. സ്വകാര്യവസ്തുവിൽ പ്പൈപ്പ് കുഴിച്ചിടാൻ ശ്രമിച്ചപ്പോൾ കോടതിയുടെ സ്റ്റേ ഓർഡർ ഉള്ളതിനാൽ അതും പരാജയപ്പെട്ടു. പ്രശ്നം ഒത്തുതീർപ്പിലാക്കാനുള്ള ചർച്ചകൾ നീണ്ടുപോയതോടെ പദ്ധതിയും നീണ്ടു.
പ്പൈപ്പ് കുഴിച്ചിടാൻ തടസ്സമില്ലെന്ന്
കേസ് നിലനിന്ന ഭൂമി ഇപ്പോൾ പള്ളിയുടേതായതിനാൽ പ്പൈപ്പ് സ്ഥാപിക്കാൻ തടസ്സമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ നിർമ്മാണച്ചുമതല അന്ന് ഏല്പിച്ചത് വാട്ടർ അതോറിട്ടിയെയാണ്. പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള ഫണ്ട് ഇപ്പോഴും വാട്ടർ അതോറിട്ടിയിൽ നിക്ഷിപ്തമാണ്. പ്പൈപ്പ് കുഴിച്ചിടാൻ തടസ്സമില്ലെന്ന് അതോറിട്ടിയെ അറിയിക്കുന്നതോടെ നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |