
വെഞ്ഞാറമൂട്: ഉദ്ഘാടനം നീണ്ടുപോകുന്ന വെഞ്ഞാറമൂട് ഫയർസ്റ്റേഷന്റെ പുതിയ കെട്ടിട ഉദ്ഘാടനം ഉടൻ. മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ടെൻഡർ നടപടികൾ ഈ ആഴ്ച പൂർത്തിയാകും. മാർച്ച് മൂന്നുവരെയാണ് ടെൻഡർ നടപടികളുണ്ടാവുക. സർക്കാർ അധികമായി അനുവദിച്ച 65 ലക്ഷത്തിൽ ചുറ്റുമതിൽ നിർമ്മാണം,മുറ്റത്ത് ഇന്റർലോക്ക് വിരിക്കൽ തുടങ്ങിയവയും പൂർത്തിയാക്കും.ടെർഡർ നടപടികളും ഉദ്ഘാടനവും വൈകുന്നത് കാണിച്ച് കേരള കൗമുദി ഫെബ്രുവരി 15ന് വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. കീഴായിക്കോണം എം.സി റോഡിനരികിൽ എറിപാറയിൽ കണ്ടെത്തിയ സ്ഥലത്ത് രണ്ട് വർഷം മുൻപാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 2.60 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയത്. ഓഫീസ് മുറികൾ,വയറിംഗ്,പൈപ്പ് ലൈൻ ജോലികൾ എന്നിവ മാസങ്ങൾക്ക് മുമ്പേ പൂർത്തിയായെങ്കിലും ഭൗതിക സൗകര്യങ്ങളുടെ കുറവ് കാരണം പ്രവർത്തനം തുടങ്ങിയില്ല.
ആവശ്യത്തിലുറച്ച് നാട്ടുകാർ
ചുറ്റുമതിലിനും മുറ്റത്തെ ജോലികൾക്കുമായി പൊതുമരാമത്ത് കെട്ടിടവിഭാഗം 78 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നെങ്കിലും 65ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. തുക അനുവദിച്ചിട്ടും ടെൻഡർ നടപടികൾ വൈകുന്നത് നിർമ്മാണം പാതിവഴിയിൽ നിലയ്ക്കാൻ കാരണമായി. കെട്ടിടം കാടുമൂടി ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി മാറുന്നെന്നാണ് പരാതി. നിലവിൽ സ്ഥലപരിമിതിയുള്ള കീഴായിക്കോണത്തെ വാടകക്കെട്ടിടത്തിലാണ് ഫയർസ്റ്റേഷൻ. ഫയർസ്റ്റേഷന്റെ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാനോ ജീവനക്കാർക്ക് വിശ്രമിക്കാനോ സ്ഥലം കുറവാണ്.
വെഞ്ഞാറമൂട് ഫയർസ്റ്റേഷന്റെ മുക്കാൽ ഭാഗത്തോളം നിർമ്മാണവും നേരത്തെ തന്നെ പൂർത്തിയായിരുന്നു, രണ്ടാമത് അനുവദിച്ച തുകയുടെ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാക്കും.
ഡി.കെ.മുരളി, എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |