തിരുവനന്തപുരം: നഗരസഭാ പരിധിയിലെ സ്ഥാപനങ്ങളിൽ നിന്ന് ജൈവ, അജൈവ മാലിന്യങ്ങൾ ഏജൻസികൾ ശേഖരിക്കുന്നതിൽ നഗരസഭയ്ക്ക് തുക നൽകാതെ വീഴ്ച വരുത്തിയ സംഭവത്തിന് ശേഷം കരാർ ഭേദഗതി ചെയ്ത് നഗരസഭ. പുതിയ ഭേദഗതി അനുസരിച്ച് നഗരസഭയുടെ യൂസർഫ്രീയായ 10 ശതമാനം ഏജൻസികൾ നഗരസഭയിൽ നേരിട്ട് അടയ്ക്കണം.വീഴ്ച വരുത്തിയാൽ ആദ്യം, കാരണം കാണിക്കൽ നോട്ടീസ് നൽകും.തുടർന്നാകും പിഴ ചുമത്തുന്നത്.
കൃത്യമായി ഏജൻസികൾ പണം അടയ്ക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പദ്ധതി നിർവഹണത്തിന് ചുമതല നൽകുന്ന ഉദ്യോഗസ്ഥനെ നിയോഗിക്കും.ഏജൻസികൾ നഗരസഭയ്ക്ക് പണം അടയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിലവിൽ നഗരസഭ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് ഏജൻസികൾക്കുള്ള തുക നഗരസഭ പിരിച്ച് നൽകാമെന്നാണ് കരാർ മാനദണ്ഡം.എന്നാൽ ചില ഉദ്യോഗസ്ഥ വീഴ്ച കാരണം നഗരസഭയ്ക്ക് തുക പിരിക്കാൻ സാധിച്ചില്ല.ഏജൻസികളോട് തുക സ്ഥാപനങ്ങളിൽ നിന്ന് നേരിട്ട് പിരിക്കാൻ ഹെൽത്ത് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ മൗനാനുവാദവും നൽകി.
ജൈവ മാലിന്യത്തിന് ഒരു കിലോയ്ക്ക് 5 രൂപയും, പ്ളാസ്റ്റിക് മാലിന്യത്തിന് കിലോയ്ക്ക് 7രൂപയെന്നുമാണ് നഗരസഭ നിശ്ചയിച്ച നിരക്ക്.എന്നാൽ നഗരസഭ നിശ്ചയിച്ച തുകയേക്കാൾ ഏജൻസികൾ സ്ഥാപനങ്ങളിൽ നിന്ന് പിരിക്കാൻ തുടങ്ങി.തുക നൽകുന്നതിന് പല ഏജൻസികളും സ്ഥാപനങ്ങൾക്ക് രസീതും നൽകാറില്ല.ഇത് രണ്ട് വർഷം ഇങ്ങനെ തുടർന്നു.തുടർന്ന് വന്ന ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ഉദ്യോഗസ്ഥരും പരിശോധിച്ചപ്പോഴാണ് ഫയലുകൾ പൂഴ്ത്തിവച്ചത് കണ്ടെത്തിയത്. എന്നാൽ ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ടെന്നാണ് മേയറടക്കമുള്ളവരുടെ നിലപാട്.
മേൽനോട്ടത്തിന് കൗൺട്രോൾ റൂം
ഇനി മുതൽ ഏജൻസികളുടെ മാലിന്യശേഖരണത്തിന് നിരീക്ഷണ സംവിധാനമൊരുക്കും. നഗരസഭയിൽ തന്നെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കാനാണ് പദ്ധതി.എല്ലാ വാഹനങ്ങൾക്കും ജി.പി.എസ് ഘടിപ്പിച്ചിട്ടുണ്ടെന്ന് വിലയിരുത്തും. ഇത് കൺട്രോൾ റൂം വഴി നിരീക്ഷിക്കും. നിർദ്ദേശങ്ങളും പരാതികളും ഈ കൺട്രോൾ റൂം വഴിയായിരിക്കും.
പുതിയ കരാറിലുള്ള ടെൻഡർ സമർപ്പിച്ച ഏജൻസികളുടെ സ്ഥല പരിശോധനകൾ നിലവിൽ പുരോഗമിക്കുകയാണ്. ഹെൽത്ത് സ്റ്റാൻഡിംഗ് ചെയർപേഴ്സൺ,ഹെൽത്ത് ഓഫീസർ,വെറ്ററിനറി സർജ്ജൻ എന്നിവരുടെ നേതൃത്വത്തിലാണ് ഏജൻസികളുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പരിശോധന നടത്തുന്നത്. ഇത് വിലയിരുത്തിയാണ് ഏജൻസികൾക്ക് അംഗീകാരം നൽകുന്നത്.കരാർ നൽകിയ ഏജൻസികളിൽ തമിഴ്നാട് നിന്നുള്ള സംഘവുമുണ്ട്. എന്നിരുന്നാലും അവിടെ പോയി സ്ഥലം കണ്ട് വിലയിരുത്താനാണ് നഗരസഭ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |