പാവറട്ടി: ഇന്ത്യയുടെ ഉരുക്കുവനിതയായ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നേരെ നീട്ടിപ്പിടിച്ച മൈക്കയാണ് ആന്റോ പാലയൂരിന്റെ പഴയകാല സിനിമാ നിർമ്മാണ വസ്തുക്കളുടെ ശേഖരത്തിലെ പ്രധാനി. കൂടാതെ പുതുതലമുറ കാണാത്ത പണ്ടത്തെ ട്രാൻസിസ്റ്റർ, ഗ്രാമഫോൺ തുടങ്ങിയവയും. ദേവസൂര്യ ഗ്രാമീണ ചലച്ചിത്ര മേളയോട് അനുബന്ധിച്ച് 'സെല്ലുലോയ്ഡ് എക്‌സ്‌പോ' എന്ന പേരിൽ സംഘടിപ്പിച്ചതാണ് പഴയകാല സിനിമാ നിർമ്മാണ വസ്തുക്കളുടെ പ്രദർശനം. ആന്റോ പാലയൂരിന്റെ ഉൾപ്പെടെ നിരവധി ചലച്ചിത്ര പ്രവർത്തകരുടെ ശേഖരവും പ്രദർശനത്തിനുണ്ട്. പഴയകാല സിനിമാ പ്രൊജക്ടറുകൾ, മൂൺ ലൈറ്റ്, പാനീസ് വിളക്കുകൾ, ഫിലിം റീലുകൾ എന്നിങ്ങനെ നൂറോളം അപൂർവ വസ്തുക്കളും ശേഖരത്തിൽ ആകർഷണീയമാണ്. ഇവയുടെ പ്രവർത്തനം വിവരിക്കാനും പ്രവർത്തിപ്പിച്ച് കാണിക്കാനും പാലയൂർ ആന്റോയുമുണ്ട്. വിവിധ വിദ്യാലയങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പ്രദർശനത്തിനെത്തുന്നത്. മലയാള സിനിമയുടെ ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് ചിത്രപ്രദർശനത്തിലൂടെ കാണാനാകുക. പ്രദർശനം ഗുരുവായൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കവി പ്രസാദ് കാക്കശ്ശേരി, റെജി വിളക്കാട്ടുപാടം, റാഫി നീലങ്കാവിൽ, ജെയ്‌സൺ അറയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു. പ്രദർശനം 19 വരെ നീളും.
ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച് നടത്തിയ 'സെല്ലുലോയ്ഡ് എക്‌സ്‌പോ'യിൽ സന്ദർശകരായ വിദ്യാർത്ഥികൾക്ക് പഴയകാല ഉപകരണങ്ങളെക്കുറിച്ച് ആന്റോ പാലയൂർ വിശദീകരീക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |