തൃശൂർ : ഇന്ത്യൻ കോഫി ഹൗസ് കെട്ടിടം പൊളിച്ച വിഷയം ചർച്ച ചെയ്യാൻ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് വികസന സമിതി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് എച്ച്.ഡി.എസ് അംഗങ്ങൾ കളക്ടർക്ക് നിവേദനം നൽകി. 2005-06 കാലഘട്ടത്തിൽ എച്ച്.ഡി.എസ് വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം സമിതികളിൽ ചർച്ച ചെയ്യാതെ രാത്രിയിൽ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചെന്നും കളക്ടർ ഹരിത വി.കുമാറിന് നൽകിയ പരാതിയിൽ പറയുന്നു. സൂപ്രണ്ട് ഇൻ ചാർജ്ജ് നിഷ.എം.ദാസ്, ആർ.എം.ഒ ഡോ.രൺദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത്. ഇവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രത്യക്ഷസമരം നടത്തിയെങ്കിലും പൊലീസ് തയ്യാറായില്ല. ഇതേത്തുടർന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുരിയാക്കോസ് വടക്കാഞ്ചേരി കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കേസെടുക്കാൻ ഉത്തരവിട്ടത്. വികസന സമിതി അംഗങ്ങളായ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുരിയാക്കോസ്, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കെ.എച്ച്.ദാനചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.അജിത്ത് കുമാർ, പി.എസ്.ഉണ്ണികൃഷ്ണൻ, എൻ.എ.സാബു, പി.കെ.ഷാഹുൽ ഹമീദ്, വി.ജെ.ബാബു, ആനി ജോസ്, പി.വി.ബിജു, തോമസ് പുത്തേരി എന്നിവരാണ് നിവേദനം നൽകിയത്.
കേസന്വേഷണം എങ്ങുമെത്തിയില്ല
മെഡിക്കൽ കോളേജിലെ കോഫി ഹൗസ് കെട്ടിടം പൊളിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവിൽ അന്വേഷണം ഇഴയുന്നു. മെഡിക്കൽ കോളേജ് പൊലീസ്, സൂപ്രണ്ട് ഇൻ ചാർജിനെ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തെങ്കിലും പ്രതികളിലേക്ക് അന്വേഷണമെത്തിയില്ല. കോഫി ഹൗസ് മാനേജർ, പരാതി നൽകിയ സി.വി.കുരിയാക്കോസ് എന്നിവരിൽ നിന്ന് മൊഴിയെടുത്തു. ഇതിനിടെ കെട്ടിടം പൊളിച്ച സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പി ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മെഡിക്കൽ ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.
പ്രിൻസിപ്പലിനെതിരെ ആക്ഷേപം
മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെയും അതിലെ കെട്ടിടങ്ങളുടെയും ഉടമസ്ഥത സർക്കാരിനായി കൈയാളുന്നത് പ്രിൻസിപ്പലാണ്. എന്നാൽ കെട്ടിടം പൊളിക്കുന്നതിന് പ്രിൻസിപ്പൽ സർക്കാരിൽ നിന്ന് അനുമതി തേടിയിട്ടില്ല. കെട്ടിടം പൊളിക്കുന്നതിന് വാക്കാൽ ഉത്തരവ് നൽകിയത് പ്രിൻസിപ്പലാണെന്നും ആരോപണമുണ്ട്. എന്നാൽ കെട്ടിടം പൊളിച്ച വിഷയം താൻ അറിഞ്ഞില്ലെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |