തൃശൂർ : ആവേശത്തിരയിളക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാഹളവുമായി കേന്ദ്രമന്ത്രി അമിത് ഷാ. ആയിരങ്ങൾ അണിനിരന്ന ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനശക്തി റാലി അക്ഷരാർത്ഥത്തിൽ ശക്തിപ്രകടനമായി. സ്ത്രീകളടക്കം ആയിരക്കണക്കിന് പേരാണ് തെക്കേ ഗോപുര നടയിലേക്കെത്തിയത്.
നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയെത്തിയ അമിത് ഷായെ സ്വീകരിക്കാൻ മണിക്കൂറുകൾക്ക് മുമ്പേ പ്രവർത്തകരെത്തി. മോദിക്ക് പിന്തുണയുമായി നേതാക്കളോടും പ്രവർത്തകരോടും കൈകൾ ഉയർത്താൻ ആവശ്യപ്പെട്ടും ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിപ്പിച്ചുമാണ് പ്രസംഗം ആരംഭിച്ചത്. കോൺഗ്രസിനെയും സി.പി.എമ്മിനെയും കടന്നാക്രമിച്ചായിരുന്നു പ്രസംഗം. പാവപ്പെട്ടവർക്കായി കണ്ണീരൊഴുക്കുന്ന സി.പി.എം അവർക്കായി ഒന്നും ചെയ്യുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. അതോടൊപ്പം കഴിഞ്ഞ ഒമ്പത് വർഷമായി മോദി സർക്കാർ കേരളത്തിനായി ചെയ്ത സഹായങ്ങളുടെ പട്ടിക അദ്ദേഹം നിരത്തി.
രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക കേരളത്തിനാണ് നൽകിയതെന്നും അവകാശപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, കേന്ദ്രമന്ത്രി വി.മുരളീധരൻ, ഇ.ശ്രീധരൻ, ജേക്കബ് തോമസ്, എ.പി.അബ്ദുള്ള കുട്ടി, സി.കെ.പത്മനാഭൻ, പി.കെ.കൃഷ്ണദാസ്, പ്രകാശ് ജാവ്‌ഡേക്കർ, സുരേഷ് ഗോപി, എം.ടി.രമേശ്, കെ.കെ.അനീഷ് കുമാർ, കെ.വി.ശ്രീധരൻ മാസ്റ്റർ, സി.കെ.ജാനു, നടൻ ദേവൻ, എം.എസ്.സമ്പൂർണ, എ.നാഗേഷ്, സി.കൃഷ്ണകുമാർ, അഡ്വ.പി.സുധീർ, എ.എൻ.രാധകൃഷ്ണൻ, ബി.ഗോപാലകൃഷ്ണൻ, ടി.പി.സിന്ധുമോൾ, ഷാജുമോൻ വട്ടേക്കാട്, കെ.ആർ.ഹരി, നിവേദിത സുബ്രഹ്മണ്യൻ, ജസ്റ്റിൻ ജേക്കബ്, രവികുമാർ ഉപ്പത്ത് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
താരമായി സുരേഷ് ഗോപി
വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി താൻ തന്നെയായിരിക്കുമെന്ന് ഉറപ്പിച്ച തരത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. അമിത് ഷാ വന്ന ശേഷം വേദിയിലേക്ക് കടന്നുവന്ന സുരേഷ് ഗോപിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ സ്റ്റേജിലുണ്ടായിരുന്നെങ്കിലും അമിത് ഷാ വന്ന വേദിയിലെത്തിയ ശേഷം പ്രസംഗിച്ച രണ്ട് പേരിൽ ഒരാളായിരുന്നു സുരേഷ് ഗോപി. 365 ദിവസം തൃശൂരിലുണ്ടായാലും സുരേഷ് ഗോപി ജയിക്കില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെയും സുരേഷ് ഗോപി രംഗത്തെത്തി. അതേസമയം സ്ഥാനാർത്ഥിയാക്കേണ്ടത് രണ്ടേ രണ്ടു പേർ മാത്രമാണെന്ന് മോദിയെയും അമിത് ഷായെയും ഉദ്ദേശിച്ച് സുരേഷ് ഗോപി പറഞ്ഞത് നേതാക്കളിൽ അമർഷം ഉളവാക്കി.
ശോഭ സുരേന്ദ്രന്റെ അസാന്നിദ്ധ്യം !
ഒരു കാലത്ത് ബി.ജെ.പിയുടെ തീപ്പൊരി പ്രാസംഗികയായിരുന്ന ശോഭ സുരേന്ദ്രന്റെ അസാന്നിദ്ധ്യം സമ്മേളന നഗരയിൽ ചർച്ചയായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങിൽ ശോഭ വിട്ടുനിന്നത് തന്നെ അവഗണിക്കുന്നതിലുള്ള പ്രതിഷേധം കൂടിയാണെന്നാണ് വിലയിരുത്തൽ. സംസ്ഥാന നേതാക്കളുടെ എല്ലാവരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. കഴിഞ്ഞ കുറെ വർഷമായി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന അവർക്ക് ഇപ്പോൾ കേന്ദ്ര നേതൃത്വവും കാര്യമായ പരിഗണന നൽകുന്നില്ല.
ഉജ്ജ്വല സ്വീകരണം
നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപാഡിലെത്തിയ അദ്ദേഹത്തെ ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടർ ഹരിത വി.കുമാർ ബൊക്കെ നൽകി സ്വീകരിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പ്രഭാരി പ്രകാശ് ജാവ്‌ഡേക്കർ, എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, എ.നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, ലോചനൻ അമ്പാട്ട് , പി.കെ.ബാബു തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
വടക്കുന്നാഥ ക്ഷേത്ര ദർശനം ഒഴിവാക്കി
സന്ദർശനത്തിനെത്താൻ വൈകിയതോടെ അമിത് ഷായുടെ നിശ്ചയിച്ച പരിപാടികളിൽ മാറ്റം വരുത്തി. ശക്തൻ സമാധിയിൽ പുഷ്പാർച്ചന, നേതൃയോഗം, പൊതുസമ്മേളനം, വടക്കുന്നാഥ സന്ദർശനം എന്നിവയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിൽ സമയം വൈകിയതിനാൽ വടക്കുന്നാഥ ക്ഷേത്ര ദർശനം ഒഴിവാക്കി. പുഷ്പാർച്ചനയ്ക്ക് ശേഷം നേതൃയോഗമാണ് തീരുമാനിച്ചതെങ്കിലും പൊതുസമ്മേളനം കഴിഞ്ഞാണ് നടന്നത്. നേതൃയോഗത്തിന് ശേഷം ഭക്ഷണം കഴിച്ചാണ് അദ്ദേഹം നെടുമ്പാശേരിയിലേക്ക് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |