പുതുക്കാട്: ചിമ്മിനി ഡാം നിർമ്മാണത്തിനിടെ കുടിയൊഴിപ്പിക്കപ്പെട്ട വരന്തരപ്പിള്ളി നടാംപാടം കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങൾക്ക് 35 സെന്റ് ഭൂമിക്ക് കൂടി പട്ടയം. വാഗ്ദാനം ചെയ്യപ്പെട്ട ഓരോ ഏക്കർ ഭൂമിയിൽ ബാക്കിയുള്ളതിന് കൂടിയാണ് പട്ടയം നൽകിയത്. ഊരുമൂപ്പൻ ഗോപാലനും സമരനേതാവ് പുഷ്പനും ഉൾപ്പെടെ 17 കുടുംബങ്ങൾക്കുള്ള പട്ടയം റവന്യൂമന്ത്രി കെ.രാജൻ വിതരണം ചെയ്തു. മന്ത്രി കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നാലു പതിറ്റാണ്ടോളം നീണ്ടുനിന്ന കള്ളിച്ചിത്ര കോളനി നിവാസികളുടെ ഭൂമിക്കായുള്ള പോരാട്ടത്തിന് പരിഹാരം കാണാൻ സാധിച്ചത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മാത്രം മുത്തങ്ങ സമരക്കാർക്ക് ഉൾപ്പെടെ ഇതിനകം 40,000 പേർക്ക് പട്ടയം നൽകാനായി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഒരു ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റാനായത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, കളക്ടർ ഹരിത വി.കുമാർ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ് പ്രിൻസ്, സരിത രാജേഷ്, മറ്റ് ജനപ്രതിനിധികൾ ഇ.കെ സദാശിവൻ, ഹേമലത നന്ദകുമാർ, എം.ബി ജലാൽ, വിജിത ശിവദാസൻ, എം.കെ ഷാജി, ഡെപ്യൂട്ടി കളക്ടർ യമുന ദേവി, ടി.കെ ജയരാജ്, എം.ഷമീ തുടങ്ങിയവർ പങ്കെടുത്തു.
കളക്ടർക്ക് അഭിനന്ദനം
കള്ളിച്ചിത്ര കോളനി നിവാസികൾക്ക് സ്വീകാര്യമായ ഭൂമി കണ്ടെത്തുകയും തർക്കങ്ങളും വിയോജിപ്പുകളും പരിഹരിച്ച് ഭൂവിതരണം സാദ്ധ്യമാക്കുകയും ചെയ്യാൻ നേതൃപരമായ പങ്കുവഹിച്ച കളക്ടർ ഹരിത വി.കുമാറിനെ മന്ത്രിമാരും ജനപ്രതിനിധികളും കോളനി നിവാസികളും അഭിനന്ദിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കാര്യക്ഷമമായ ഇടപെടലാണ് കോളനി നിവാസികളുടെ ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രിമാർ പറഞ്ഞു. കോളനി നിവാസികളുടെ പ്രത്യേക ഉപഹാരവും സമ്മാനിച്ചു.
സമൂഹത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. അതിനനുസൃതമായ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. കള്ളിച്ചിത്ര കോളനി നിവാസികളെ സംബന്ധിച്ചിടത്തോളം അവർ പൊരുതി നേടിയ വിജയമാണിത്
കെ.രാധാകൃഷ്ണൻ
മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |