തൃശൂർ: തൃശൂരിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും എൽ.ഡി.എഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് കൂടിയെന്ന നേതാക്കളുടെ പ്രതികരണം വസ്തുതകൾ മറച്ചുവച്ചെന്ന ആക്ഷേപം മുന്നണിക്കുള്ളിൽ ശക്തം. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 16,000ൽ ഏറെ വോട്ട് നേടാൻ സാധിച്ചെങ്കിലും 2009ലും 2014ലും നടന്ന തിരഞ്ഞെടുപ്പിൽ മൂന്നര ലക്ഷത്തിലേറെ വോട്ട് നേടാൻ എൽ.ഡി.എഫിനായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചും ഗണ്യമായ വോട്ട് ചോർച്ചയുണ്ടായി. 2014ൽ 39.83 ശതമാനത്തിൽ 3,89,209 വോട്ട് നേടി സി.എൻ. ജയദേവൻ ജയിച്ചതുമായി താരതമ്യം ചെയ്യുമ്പോൾ അമ്പതിനായിരത്തിലേറെ വോട്ടിന്റെ കുറവാണ് എൽ.ഡി.എഫിനുണ്ടായത്. ഇതിനിടെ സംസ്ഥാന ഭരണം ലഭിക്കുകയും സ്ഥാനാർത്ഥിയായ വി.എസ്. സുനിൽ കുമാർ മന്ത്രിയായതുമെല്ലാം കണക്കിലെടുക്കുമ്പോൾ വലിയ തിരിച്ചടിയാണ് എൽ.ഡി.എഫിനുണ്ടായത്. കഴിഞ്ഞതവണ ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് സർക്കാരിനെതിരെയുണ്ടായ വികാരം തൃശൂരിൽ ടി.എൻ. പ്രതാപന്റെ വലിയ വിജയത്തിന് ഇടയാക്കി. അന്നും വോട്ട് നഷ്ടപ്പെട്ടത് എൽ.ഡി.എഫിനായിരുന്നു.
അന്ന് 3,21,456 വോട്ടാണ് ലഭിച്ചത്. 2019നെ അപേക്ഷിച്ച് 11.42 ശതമാനം വോട്ടിന്റെ കുറവ്. അന്ന് സുരേഷ് ഗോപി മൂന്ന് ലക്ഷത്തിന് താഴെ വോട്ട് നേടിയിരുന്നു. എൽ.ഡി.എഫിന് 2014ൽ 42.27 ശതമാനം വോട്ടായിരുന്നെങ്കിൽ 2019ൽ അത് 30.85 ആയി കുറഞ്ഞു. ഇത്തവണ ലഭിച്ചതാകട്ടെ 30.85 ശതമാനവും. വർദ്ധനവെന്ന് പറയുന്നത് 0.10 ശതമാനം മാത്രം. 2004ൽ സി.കെ. ചന്ദ്രപ്പൻ 3,20,960 (46.7 %) ഉം 2009ൽ സി.എൻ. ജയദേവൻ 3,60,146 (44.1%) വോട്ടും നേടി.
നിയമസഭയേക്കാൾ വൻകുറവ്
എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ വലിയ വോട്ട് ചോർച്ചയാണ് സംഭവിച്ചത്. 4,85,116 വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തൃശൂരിൽ ലഭിച്ചെങ്കിൽ ലോകസഭയിലേക്ക് ഒന്നര ലക്ഷത്തിന്റെ ഇടിവാണുണ്ടായത്. യു.ഡി.എഫിന്റെ വോട്ടിലും ഇടിവുണ്ടായി. അന്നത്തെ പ്രകടനവുമായി താരതമ്യപ്പെടുത്തിയാൽ കാൽ ലക്ഷത്തിന്റെ വോട്ട് കുറവ് മാത്രമാണ് യു.ഡി.എഫിനുണ്ടായത്. ബി.ജെ.പിയെ സംബന്ധിച്ച് നിയമസഭയേക്കാൾ 2.38 ലക്ഷം വോട്ടിന്റെ വർദ്ധനവുണ്ടായി.
എൽ.ഡി.എഫ് 4,85,116
യു.ഡി.എഫ് 3,52,738
എൻ.ഡി.എ 1,74,221.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |