തൃശൂർ: ഏകീകൃത സോഫ്ട് വെയർ നടപ്പാക്കുമ്പോൾ സഹകരണ ബാങ്കുകൾക്കുണ്ടാകുന്നത് അധിക സാമ്പത്തിക ബാദ്ധ്യത. കരുതൽ ധനത്തിലും സർക്കാർ കൈവയ്ക്കുന്നതോടെ സഹകരണ ബാങ്കുകൾ പ്രതിസന്ധിയിലാകുമെന്ന് സഹകാരികൾ. ഏകീകൃത സോഫ്ട് വെയർ നടപ്പാക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസിന് സർക്കാർ 206 കോടിയുടെ ടെൻഡർ നൽകി. സോഫ്ട് വെയർ സജ്ജമാകുന്നതോടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ യൂസേജ് ഫീ നൽകേണ്ടത് 71.87 കോടി.
ഓരോ ശാഖയും പ്രതിമാസം 4,493 രൂപ നൽകണം. ഇതിന് പുറമേ ബാങ്കുകളുടെ കരുതൽധനവും എപ്പോൾ വേണമെങ്കിലും സർക്കാരിന് എടുക്കാവുന്ന തരത്തിലാണ് ഭേദഗതി വ്യവസ്ഥകളെന്ന് സഹകാരികൾ പറയുന്നു. 20 ശതമാനം കരുതൽ ധനത്തിൽ നിന്നാണ് സഹകരണ ബാങ്കുകൾ അവശ്യഘട്ടങ്ങളിൽ പണം ഉപയോഗിക്കുന്നത്. ഇതിന്റെ നിയന്ത്രണം സർക്കാരിന്റെ കൈയിലാകുന്നതോടെ അതിനാകില്ല.
പഞ്ചായത്ത് മെമ്പർ, എം.എൽ.എ, എം.പി എന്നിവർക്ക് എത്ര വർഷം വേണമെങ്കിലും മത്സരിക്കാൻ ഭേദഗതിപ്രകാരം തടസമില്ല. എന്നാൽ സഹകരണ മേഖലയിലെ പ്രതിനിധികൾക്ക് മൂന്ന് ടേം നിഷ്‌കർഷിച്ചിരിക്കുകയാണ്. ഇത് ഭരണഘടനയ്ക്കും ജനപ്രാതിനിദ്ധ്യ നിയമത്തിനും എതിരാണെന്നും സഹകാരികൾ പറയുന്നു. ഇതിനെതിരെ അവർ കോടതിയെ സമീപിക്കും.
കരുതൽധനം സഹ. നിധിയിലേക്ക്
പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളെ സഹായിക്കാനുള്ള സഹകരണ പുനരുദ്ധാരണ നിധിയിലേക്കാണ് സഹ. ബാങ്കുകളിലെ കരുതൽ ധനം സ്വരൂപിക്കുന്നത്. അഗ്രികൾച്ചർ ക്രെഡിറ്റ് സ്റ്റബിലൈസേഷൻ ഫണ്ടും പുതിയ ഭേദഗതിപ്രകാരം ബാങ്കുകളുടെ അനുമതിയില്ലാതെ സർക്കാരിന് എടുക്കാനാകും.
സംസ്ഥാനത്ത് സഹകരണ ബാങ്കുകൾ 1,650
ബ്രാഞ്ചുകൾ 4,415
സഹകാരികൾക്കും ജീവനക്കാർക്കും ദോഷകരമായ പുതിയ സഹകരണ നിയമ ഭേദഗതികൾ പിൻവലിക്കണം.
എം.കെ.അബ്ദുൾസലാം
ചെയർമാൻ,
തൃശൂർ ജില്ലാ സഹകരണ ജനാധിപത്യ വേദി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |