ചെറുതുരുത്തി: വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും ലഹരി സൃഷ്ടിക്കുന്ന ദുരന്തക്കാഴ്ചകളെ നൃത്താവിഷ്‌കാരത്തിലൂടെ തുറന്നു കാണിച്ച് കേരള കലാമണ്ഡലം വിദ്യാർത്ഥികൾ. ലഹരി എന്ന മഹാവിപത്തിനെതിരെ ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീം സംസ്ഥാനതലത്തിൽ 'തുടി' എന്ന പേരിൽ ഒരുക്കിയ സംഗീതശിൽപ്പമാണ് ശ്രദ്ധേ നേടുന്നത്. ചെറുതുരുത്തി സ്വദേശിയും ദേശമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകനുമായ ഡോ.ഇ.ആർ.ശിവപ്രസാദ് എഴുതിയ വരികൾക്ക് കേരള കലാമണ്ഡലം നൃത്ത വിഭാഗം അദ്ധ്യാപകരായ കലാമണ്ഡലം സംഗീത പ്രസാദ്,കലാമണ്ഡലം പി.ലതിക എന്നിവരുടെ നേതൃത്വത്തിലാണ് ചുവടുകൾ ആവികരിച്ചത്. കലാമണ്ഡലം മോഹിനിയാട്ടം അവസാന വർഷ ബിരുദ്ധ വിദ്യാർത്ഥികളായ വി.എസ് അഞ്ജന, ഇ.ടി.ആര്യ, സി.ദേവിക,എം.കീർത്തന,പി.കെ.നന്ദന,നന്ദന തങ്കച്ചി,നീരജ നാരായണൻ,സി.എസ്. ശ്രീലക്ഷ്മി, കെ.എ.ശ്രീലക്ഷ്മി, വി ഗോപിക തുടങ്ങിയ പത്ത് വിദ്യാർത്ഥികളാണ് നാലു മിനിറ്റും 20 സെക്കൻഡ് ദൈർഘ്യവുമുള്ള നൃത്തവിഷ്‌കാരം ഒരുക്കിയത്. പിന്നണിഗായകൻ മധു ബാലകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മിഥുൻ മലയാളം സംഗീതം, മണികണ്ഠൻ പി.എസ് ഛായഗ്രഹണം, എൻ.എസ്.എസ് ജില്ലാ ഘടകം നിർമാണം.
സ്വതന്ത്ര നൃത്താവിഷ്‌കാര ചലഞ്ച്
കേരളത്തിലെ മുഴുവൻ എൻ.എസ്.എസ് യൂണിറ്റുകളിലും ഈ ഗാനത്തെ ആസ്പദമാക്കി സ്വതന്ത്ര നൃത്താവിഷ്‌കാര ചലഞ്ച് സംഘടിപ്പിക്കും. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം ജീവിതോത്സവം 2025 'അനുദിനം കരുത്തേകാം കരുതലാകാം' എന്ന 21 ദിന ചലഞ്ചിന്റെ ഭാഗമായുള്ള ആദ്യ പ്രവൃത്തിയാണ് ലഹരിവിരുദ്ധ സംഗീതശിൽപ്പം. സംസ്ഥാനതല പ്രവേശനോത്സവത്തിൽ ഈ സംഗീത ശിൽപ്പത്തിന്റെ വീഡിയോ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു.
ലഹരി എന്ന മഹാവിപത്തിനെതിരെ നൃത്തം ചിട്ടപ്പെടുത്തുന്നതിന് രണ്ടുദിവസത്തോളം മാത്രമാണ് എടുത്തത്.
സംഗീത ടീച്ചർ
കലാമണ്ഡലം നൃത്ത വിഭാഗം മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |