തൃശൂർ: മഴ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഈ വർഷം തന്നെ തൃശൂർ മൃഗശാലയിലെ പക്ഷികളേയും മറ്റും എത്തിക്കാനുളള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ പക്ഷികൾക്കൊപ്പം കാട്ടുപാേത്ത്, കരിങ്കുരങ്ങ് സിംഹവാലൻ കുരങ്ങ് എന്നിവയും പാർക്കിലെത്തും. രണ്ടാംഘട്ടത്തിൽ മാനുകൾ, പുലി, കടുവ എന്നിവയേയും എത്തിക്കും. അടുത്ത വർഷം മാർച്ചിനുളളിൽ മൃഗശാലാമാറ്റം പൂർത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. രണ്ടും മൂന്നും ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ 25 ശതമാനത്തിലേറെ പിന്നിട്ടു. കേന്ദ്ര സൂ അതോറിറ്റി ടെക്‌നിക്കൽ കമ്മിറ്റിയുടെ അനുമതി പാർക്കിന് ലഭിച്ചിരുന്നു. ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചാണ് മൃഗശാലാ മാറ്റത്തിന് അനുമതിക്കുള്ള ശുപാർശ നൽകിയത്.
വൈദ്യുതി ലഭിക്കാൻ പാർക്കിൽ തന്നെ സബ് സ്റ്റേഷനുണ്ടാകും. ശുദ്ധജലവിതരണം, മഴവെള്ള സംഭരണം, മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് തുടങ്ങിയവയ്ക്ക് 33 കോടി ചെലവഴിച്ചിട്ടുണ്ട്. വൈദ്യുതി, ജലവിതരണ സംവിധാനം പൂർണമായും ഭൂഗർഭ കേബിളുകൾ വഴിയാണ്.
2018ലാണ് മൂന്ന് പതിറ്റാണ്ട് പിന്നിട്ട സ്വപ്നപദ്ധതിക്ക് ചിറക് വെയ്ക്കുന്നത്. മുൻപ് ബഡ്ജറ്റ് വിഹിതം കുറവായിരുന്നു. കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കിയതോടെയാണ് നിർമ്മാണജോലികൾ തടസപ്പെടാതെ മുന്നോട്ടുപോയത്. കഴിഞ്ഞ ഒന്നരവർഷമായി കൊവിഡ് വ്യാപനവും തൊഴിലാളികളുടെ ക്ഷാമവും പ്രതിസന്ധിയുണ്ടാക്കിയെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി നിർമ്മാണജോലികൾക്ക് വേഗം കൂടി.
തൊഴിലുറപ്പുകാരുടെ കൈയ്യൊപ്പ്
പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളും. പാർക്കിന്റെ ഭൂവികസന പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. തടയണകൾ, നീർച്ചാലുകൾ, കുളങ്ങൾ തുടങ്ങി ഭൂമിയുടെ തനത് വ്യവസ്ഥയെ നിലനിറുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് തൊഴിലുറപ്പ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്. പുത്തൂർ പഞ്ചായത്തിലെ 4, 5 വാർഡുകളിലായി നിലകൊളളുന്ന സുവോളജിക്കൽ പാർക്കിൽ ഈ വാർഡുകളിലെയും സമീപ വാർഡുകളിലെയും ഏകദേശം 75 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിദിനം ജോലി ചെയ്യുന്നുണ്ട്. പദ്ധതിയുടെ നാഷണൽ ലവൽ മോണിറ്റർ സുവോളജിക്കൽ പാർക്കിലെ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തി.
പാർക്കിന്റെ രണ്ടും മൂന്നും ഘട്ട നിർമ്മാണങ്ങൾ പുരോഗമിക്കുകയാണ്. മഴ നിർമ്മാണപ്രവർത്തനങ്ങൾക്ക് അൽപ്പം തടസമായെങ്കിലും കൂടുകളുടെ പണികൾ അതിവേഗം നടക്കുന്നുണ്ട്.
- നിബു കിരൺ, സ്‌പെഷൽ ഓഫീസർ പുത്തൂർ പാർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |