വരന്തരപ്പിള്ളി: തൃശൂർ പൊലീസ് റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലെത്തി നട്ടുച്ചയ്ക്ക് ഇൻസ്‌പെക്ഷൻ പരേഡ് നടത്തിയത് വിവാദത്തിൽ. ഇക്കഴിഞ്ഞ 27നായിരുന്നു സംഭവം.
ഓഫീസർമാരടക്കം 35 ഓളം പൊലീസുകാരുള്ള സ്‌റ്റേഷനിൽ എസ്.പിയുടെ സന്ദർശന സമയത്ത് 16 പൊലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പുതുതായെത്തുന്ന ഉന്നതഉദ്യോഗസ്ഥർ സ്റ്റേഷൻ സന്ദർശിക്കുമ്പോഴാണ് പലപ്പോഴും സ്റ്റേഷനിൽ ഹാജരുള്ള പൊലീസുകാരെ അണിനിരത്തി ഇൻസ്പെക്ഷൻ പരേഡ് നടത്താറ്. പൊലീസ് മാന്വൽ പ്രകാരം സാധാരണ ഇൻസ്‌പെക്ഷൻ പരേഡ് നടക്കാറുള്ളത് രാവിലെ 7നും 8നും മദ്ധ്യേയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എസ്.പിയെത്തിയത്. തുടർന്നായിരുന്നു പരേഡ്. പൊലീസ് സേനാംഗങ്ങൾ പൊലീസ് അസോസിയേഷൻ ഭാരവാഹികൾക്ക് പരാതി നൽകിയെങ്കിലും ഭാരവാഹികളും എസ്.പിയുടെ അസമയത്തെ പരേഡിനെക്കുറിച്ച് മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം. തൃശൂർ പൂരാഘോഷങ്ങളുടെ തിരക്കിനെ തുടർന്നാണെന്ന് പറയുന്നു വരന്തരപ്പിള്ളി സ്റ്റേഷനിൽ ഇൻസ്‌പെക്ഷൻ പരേഡ് നടത്തുന്നത് രണ്ട് തവണ നീട്ടിവെച്ചിരുന്നു. അസോസിയേഷൻ ഭാരവാഹികൾ ഉന്നത പൊലീസ് മേധാവികളുമായി ഇക്കാര്യം സംസാരിക്കാൻ പോലും തയ്യാറാകാത്തതിലും ഇവർക്ക് അമർഷമുണ്ട്. ഐശ്വര്യ ഡോംഗ്രേ എറണാകുളത്ത് ജോലി ചെയ്യുമ്പോൾ യൂണിഫോം ധരിക്കാതെ ലോക്കൽ സ്‌റ്റേഷനിലെത്തിയപ്പോൾ വനിതാ പൊലീസുകാർ സല്യൂട്ട് ചെയ്യാതിരുന്നതിനെ തുടർന്ന് ഇവർക്കെതിരെ നടപടിയെടുത്തത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |