തൃശൂർ: 'ഞാൻ ഒരു രാഷ്ട്രീയത്തിലുമില്ല. ആര് കട്ടാലും പിടിച്ചാലും വേണ്ടില്ല. എന്റെ പണം കിട്ടിയിരുന്നെങ്കിൽ ഭാര്യയ്ക്ക് നല്ല ചികിത്സ കൊടുക്കാമായിരുന്നു'- കരുവന്നൂർ സഹകരണ ബാങ്കിലെ അക്കൗണ്ടിൽ 28.5 ലക്ഷം രൂപയുണ്ടായിരുന്നിട്ടും ചികിത്സയ്ക്ക് മതിയായ പണം ലഭിക്കാത്തതിനാൽ മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി വിതുമ്പിക്കൊണ്ട് പറഞ്ഞു.
'പണത്തിനായി അവരുടെ പിന്നാലെ കുറേനടന്നു. ഇവർക്ക് മന:സാക്ഷിയുണ്ടോ?, എന്റെ ഭാര്യ മരിച്ചുവെന്ന് ഞാൻ ബസിൽ വച്ചാണ് അറിയുന്നത്. എന്റെ ഭാര്യയെ അവർക്ക് തിരിച്ചുതരാൻ പറ്റ്വോ?. ഇവിടെ പണമില്ല, ഉണ്ടാകുമ്പോൾ തരാമെന്ന് പറഞ്ഞ് ആട്ടിയോടിക്കും. എനിക്ക് 80 വയസുണ്ട്. മാപ്രാണത്ത് പെട്ടി ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. ഇപ്പോൾ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി.
പല ഓഫീസും കയറി ഇറങ്ങി. ഞാൻ ആരോടാണ് പറയേണ്ടത്. കൈയിൽ പണമുണ്ടായിട്ടും എന്റെ ഭാര്യ ഈ നിലയിലാണ് മരിച്ചു കിടക്കുന്നത്. കൈയിലുള്ള പണം എന്തിനാണ്. കേരളത്തിലെ വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന് പറഞ്ഞിട്ട് നിക്ഷേപിച്ചതാണ്. ആർക്കാണ് അതിന്റെ ഉപയോഗം. ആരെയാണ് ഞങ്ങൾ വിശ്വസിച്ചത്'- ദേവസി പറഞ്ഞു.
അന്വേഷണം നടത്താമെന്ന് ആർ.ഡി.ഒ,
ബാങ്കിന് പൊലീസ് കാവൽ
ഫിലോമിനയുടെ മൃതദേഹവുമായി കരുവന്നൂർ ബാങ്കിന് മുന്നിലും കൊടുങ്ങല്ലൂർ- ഷൊർണൂർ സംസ്ഥാന പാതയിലും കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു.
ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം ബാങ്കിന് മുന്നിലെത്തിച്ചത്. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബാങ്കിൽ നിന്ന് പണം ലഭ്യമാക്കുന്നതിന് മന്ത്രി ആർ.ബിന്ദു നേരിട്ടെത്തി ഉറപ്പ് നൽകണമെന്നായിരുന്നു ആവശ്യം. മന്ത്രി സ്ഥലത്തില്ലാത്തതിനാൽ പകരം ആർ.ഡി.ഒ എത്തി. നിക്ഷേപത്തുക തിരികെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താമെന്നും ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ബാങ്കിന് പൊലീസ് കാവലേർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |